മുല്ലപ്പെരിയാർ അണക്കെട്ടിൽ പ്രശ്നങ്ങൾ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുല്ലപ്പെരിയാറിൽ അപകടം വരാൻ പോകുന്നെന്ന് ഭീതി പരത്തുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ അനാവശ്യ ഭീതി പരത്തുന്നവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്നു തന്നെയാണ് കേരളത്തിന്റെ നിലപാട്. അതിൽ മാറ്റമില്ല. എന്നാൽ തമിഴ്നാടുമായി ചില ഭിന്നതകളുണ്ട്. ഇവ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നു തുരങ്കം വഴി തമിഴ്നാട്ടിലെ വൈഗ അണക്കെട്ടിലേക്ക് പരമാവധി വെള്ളം തുറന്നുവിടാൻ ബന്ധപ്പെട്ടവർക്ക് അടിയന്തര നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കത്തയച്ചിരുന്നു. ഷട്ടറുകൾ തുറക്കുന്നതിന് 24 മണിക്കൂർ മുൻപെങ്കിലും കേരള സർക്കാരിലെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാർ ഡാം ഡീകമ്മിഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രമുഖ താരങ്ങൾ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിരുന്നു. ഉണ്ണിമുകുന്ദൻ, പൃഥിരാജ് തുടങ്ങിയവരാണ് പോസ്റ്റിട്ടത്. ഡീകമ്മിഷൻ മുല്ലപ്പെരിയാർ ഡാം എന്ന ഹാഷ് ടാഗോടെയാണു പോസ്റ്റുകൾ. പോസ്റ്റുകൾക്കു വൻ സ്വീകാര്യതയാണു ലഭിക്കുന്നത്. കമന്റുകളിൽ ഏറെയും ഈ അഭിപ്രായം ശരിവച്ചും നിലപാടിന് അഭിനന്ദനം അറിയിച്ചും ഉള്ളവയാണ്.