ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ (ടിപിആർ) അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രങ്ങൾ പുനഃക്രമീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ഇൻഡോർ സ്റ്റേഡിയവും ജിംനേഷ്യവും തുറക്കും. ഒരേസമയം 20 പേർക്ക് പ്രവേശിക്കാം. എസി പ്രവർത്തിപ്പിക്കരുത്. വിനോദ സഞ്ചാര മേഖലകളിൽ ഹോട്ടലുകളും ഹോംസ്റ്റേകളും തുറക്കാം. വാക്സീൻ സ്വീകരിച്ചവർക്കും ആർടിപിസിആർ സർട്ടിഫിക്കറ്റ് ഉള്ളവർക്കും മാത്രമാകും പ്രവേശനം.
ടിപിആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും അഞ്ചു മുതൽ 10 വരെയുള്ള പ്രദേശങ്ങൾ ബിയിലും 10 മുതൽ 15 വരെയുള്ളവ സി വിഭാഗത്തിലും ഉൾപ്പെടുത്തി. 15ന് മുകളിൽ ടിപിആർ ഉള്ള പ്രദേശങ്ങൾ ഡിയിലും ആയിരിക്കും. ജൂലൈ 7 മുതൽ ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിയന്ത്രണം. എ, ബി വിഭാഗത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ സർക്കാർ ഓഫിസുകൾ മുഴുവൻ ജീവനക്കാരെയും സിയിലെ സർക്കാർ ഓഫിസുകൾ 50% ജീവനക്കാരെയും ഉൾക്കൊള്ളിച്ച് പ്രവർത്തിക്കും. എ വിഭാഗത്തിൽ 82, ബിയിൽ 415, സിയിൽ 362, ഡിയിൽ 175 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളാണ് ഒടുവിൽ കണക്കാക്കിയ ടിപിആർ പ്രകാരം ഉൾപ്പെടുക.
എ, ബി എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ റസ്റ്റൊറന്റുകൾ, ഹോട്ടലുകൾ എന്നിവയ്ക്കു ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തിൽ രാത്രി 9.30 വരെ പ്രവർത്തിക്കാം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമവും ടൂറിസം മന്ത്രാലത്തിന്റെ മാർഗനിർദേശങ്ങളും അനുസരിച്ച് വിനോദസഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങൾ തുറന്നു പ്രവർത്തിക്കാം.
കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞാൽ മാത്രമേ മറ്റ് ഇളവുകളെ കുറിച്ച് ആലോചിക്കൂ. ആൾക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല. എല്ലാവിഭാഗം പ്രദേശങ്ങളിലും ടെസ്റ്റിന്റെ എണ്ണം വർധിപ്പിക്കാൻ നിർദേശം നൽകി. കാസർകോട്ടെ ആദിവാസി മേഖലയിലെ രോഗവ്യാപനം നിയന്ത്രിക്കാൻ പ്രത്യേക ഇടപെടലിന് നിർദേശിച്ചു. താൽക്കാലിക ജീവനക്കാരെ ഈ ഘട്ടത്തിൽ പിരിച്ചുവിടാൻ പാടില്ല എന്ന നിർദേശം എല്ലാവരും കർശനമായി പാലിക്കണം.
പ്രവാസികൾക്കുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ കേന്ദ്രസർക്കാരിന്റെ മുദ്രയും ബാച്ച് നമ്പറും പതിപ്പിക്കുന്നത് ഉറപ്പാക്കാനുള്ള സംവിധാനം ഏർപ്പെടുത്തും. മെഡിക്കൽ കോളജുകൾ തുറന്നിട്ടുണ്ട്. അവിടങ്ങളിലെ ഭക്ഷണശാലകളടക്കം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പുവരുത്താൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഇടപെട്ട് പരിശോധനാ സംവിധാനം ഉറപ്പാക്കാനും യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു.