നഗരസഭയിൽ എസ്ഡിപിഐ-സിപിഎം ബന്ധത്തെ പരസ്യമായി എതിർത്ത ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പാർട്ടി അച്ചടക്ക നടപടി. താഴെവെട്ടിപ്രം ബ്രാഞ്ച് സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ വി.ആർ.ജോൺസനെ ഒരു വർഷത്തേക്കു സസ്പെൻഡ് ചെയ്തു.
പാർട്ടി സമ്മേളനങ്ങൾക്കിടെ കമ്മിറ്റി അംഗത്തിനെതിരായ അച്ചടക്ക നടപടി സിപിഎമ്മിൽ അപൂർവമാണ്. സംസ്ഥാന കമ്മിറ്റിയംഗം ആർ.ഉണ്ണിക്കൃഷ്ണപിള്ള, ജില്ലാ കമ്മിറ്റിയംഗം ടി.സക്കീർ ഹുസൈൻ, ഏരിയ കമ്മിറ്റിയംഗം കെ.അനിൽ കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിലാണ് തീരുമാനം
തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിക്കുക എന്ന സാങ്കേതികത മാത്രമാണ് ഇനി ബാക്കി. എസ്ഡിപിഐയുമായി ചേർന്നു നഗരസഭയിൽ ഭരണം പിടിക്കാൻ സിപിഎം ശ്രമം തുടങ്ങിയപ്പോൾ മുതൽ ജോൺസൻ എതിർത്തിരുന്നു.
എസ്ഡിപിഐയുമായി ചേർന്നു ഒരിടത്തും ഭരണം നടത്തേണ്ട എന്ന പാർട്ടി നയത്തിനു വിരുദ്ധമായ നീക്കം നഗരസഭയിൽ നടക്കുന്നു എന്ന ആരോപണം പാർട്ടി വേദികളിലും നവമാധ്യമങ്ങളിലും ജോൺസൻ ഉന്നയിച്ചു. ഇതേത്തുടർന്നു, ജോൺസനെതിരെ എസ്ഡിപിഐയും രംഗത്ത് വന്നിരുന്നു. പരസ്പരം പോർവിളിയിൽ വരെ കാര്യങ്ങൾ എത്തിയതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ സസ്പെൻഷൻ. എസ്ഡിപിഐക്ക് എതിരെയുള്ള ജോൺസന്റെ പ്രസ്താവനകളിൽ സിപിഎം അന്വേഷണം നടത്തി തെറ്റുകാരനെന്ന് കണ്ടെത്തുകയും ചെയ്തു
.