ഇന്ത്യയുടെ 15–ാം രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മുൻ രാഷ്ട്രപതി തന്റെ കസേരയിൽനിന്നു മാറി പുതിയ രാഷ്ട്രപതിയെ ഇരുത്തി. സത്യപ്രതിജ്ഞാ റജിസ്റ്ററിൽ രാഷ്ട്രപതി ഒപ്പിട്ടു. പാർലമെന്റിനു പുറത്ത് അംഗരക്ഷകർ പുതിയ രാഷ്ട്രപതിക്ക് സല്യൂട്ട് നൽകി.
ഇതിനുശേഷം സ്പീക്കർ, രാജ്യസഭാ ചെയർമാൻ, ചീഫ് ജസ്റ്റിസ് തുടങ്ങിയവരോടു യാത്രപറഞ്ഞു രാഷ്ട്രപതിയും മുൻരാഷ്ട്രപതിയും രാഷ്ട്രപതി ഭവനിലേക്കു പോയി. രാഷ്ട്രപതി ഭവനിലെത്തി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചതോടെ സത്യപ്രതിജ്ഞാ ചടങ്ങ് ഔദ്യോഗികമായി അവസാനിച്ചു.
സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തിൽ രാഷ്ട്രപതിയാകുന്നത് സൗഭാഗ്യമാണെന്ന് രാഷ്ട്രപതിയായശേഷമുള്ള തന്റെ ആദ്യ പ്രസംഗത്തിൽ ദ്രൗപദി മുർമു പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ പ്രയത്നിക്കണം. രാജ്യം അർപ്പിച്ച വിശ്വസമാണ് തന്റെ ശക്തി. ദരിദ്രനും സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കുമെന്നു തന്നിലൂടെ തെളിഞ്ഞു. താൻ രാഷ്ട്രപതിയായത് ജനാധിപത്യത്തിന്റെ ശക്തിയാണ്. അത് ഉയർത്തി പിടിക്കുമെന്നും അവർ പറഞ്ഞു.
കാലാവസ്ഥ പ്രതികൂലമായതിനാൽ അശ്വരഥത്തിനു പകരം കാറിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി രാഷ്ട്രപതി ദ്രൗപദി മുർമുവും മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദും രാഷ്ട്രപതിഭവനിൽനിന്നു പാർലമെന്റിലെത്തിയത്. ലോക്സഭാ സ്പീക്കർ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ഉപരാഷ്ട്രപതി (രാജ്യസഭാ ചെയർമാൻ) എന്നിവർ ചേർന്ന് ഇരുവരെയും സ്വീകരിച്ചു. ഇതിനുശേഷം സെൻട്രൽ ഹാളിലേക്ക് ഇവരുവരെയും നയിച്ചു.
മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കർ ഓം ബിർല, പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിമാർ, എംപിമാർ, സേനാ മേധാവിമാർ, ഉന്നത ഉദ്യോഗസ്ഥർ, വിദേശരാഷ്ട്ര പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.