അൻപതുപേരിൽ കൂടുതൽ ഒത്തുചേരുന്ന സ്ഥലങ്ങളിൽ പ്രവേശിക്കാൻ ആരോഗ്യ പാസ് നിർബന്ധമാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരേ പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി ഫ്രാൻസിൽ ആയിരക്കണക്കിനുപേർ ശനിയാഴ്ച തെരുവിലിറങ്ങി.
കഫേ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ ഇരുന്നുള്ള ഭക്ഷണം, പൊതുഗതാഗതം തുടങ്ങിയവയ്ക്ക് കോവിഡ് ഇല്ലെന്നു തെളിയിക്കുന്ന ആരോഗ്യ പാസ് ഹാജരാക്കണമെന്ന പുതിയ നിയമം നടപ്പിലാക്കാനിരിക്കെയാണ് ജനങ്ങൾ പ്രതിഷേധവുമായെത്തിയത്.
ജനങ്ങളുടെ സ്വാതന്ത്ര്യത്തിലേക്കും സ്വസ്ഥ ജീവിതത്തിലേക്കും സർക്കാർ കടന്നുകയറുകയാണെന്നാരോപിച്ച് ജനങ്ങൾ കഴിഞ്ഞ നാല് വാരാന്ത്യങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
രണ്ടു ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കിയതിന്റെ രേഖ, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, പതിനഞ്ചു ദിവസത്തിനകം കോവിഡ് ബാധിച്ച് രോഗമുക്തി നേടിയെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഇവയിൽ ഏതെങ്കിലും ഒരു രേഖ ഹാജരാക്കിയാൽ മാത്രമേ ആൾക്കൂട്ടമുള്ള പ്രദേശങ്ങളിൽ പ്രവേശനം അനുവദിക്കൂ എന്നാണ് സർക്കാർ തീരുമാനം.
അടുത്ത വർഷം തിരഞ്ഞെടുപ്പിനെ നേരിടാനിരിക്കെ രാജ്യത്തെ മുഴുവൻ ജനങ്ങളെയും വാക്‌സിനെടുപ്പിക്കണമെന്ന ലക്ഷ്യത്തിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ.
സിനിമാ തീയറ്ററുകൾ, മ്യൂസിയം തുടങ്ങിയ സ്ഥലങ്ങളിലെ പ്രവേശനത്തിന് ജൂലായ് 21 മുതൽത്തന്നെ ഫ്രാൻസിൽ ആരോഗ്യ പാസ് നിർബന്ധമാണ്. സമാന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്ന് ഇറ്റലിയിലും പ്രതിഷേധം ഉയർന്നിരുന്നു.