മാധ്യമസ്ഥാപനങ്ങളുമായുള്ള പകർപ്പാവകാശക്കേസിൽ സെർച്ച് എഞ്ചിൻ ഭീമനായ ഗൂഗ്‌ളിന് 50 കോടി യൂറോ (ഏകദേശം 4400 കോടി) പിഴയിട്ട് ഫ്രാൻസ്. ഏതെങ്കിലും കമ്പനിക്ക് രാജ്യത്തെ കോംപിറ്റീഷൻ അതോറിറ്റി ചുമത്തുന്ന ഏറ്റവും വലിയ പിഴയാണിത്.
ഉള്ളടക്കത്തിൽ യൂറോപ്യൻ യൂണിയൻ നിയമങ്ങൾ പാലിച്ചില്ലെന്ന കുറ്റത്തിനാണ് പിഴ. പകർപ്പാവകാശമുള്ള ഉള്ളടക്കങ്ങൾക്ക് പ്രതിഫലം ഉറപ്പാക്കാൻ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. അല്ലെങ്കിൽ ദിനംപ്രതി 900,000 യൂറോ പിഴയൊടുക്കേണ്ടി വരുമെന്നും ഉത്തരവിൽ പറയുന്നു. സർക്കാർ തീരുമാനം അങ്ങേയറ്റം നിരാശാജനകമാണ് എന്ന് ഗൂഗ്ൾ പ്രതിനിധി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എ.എഫ്.പിയോട് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഉടനീളം മികച്ച വിശ്വാസത്തോടെയാണ് തങ്ങൾ പ്രവർത്തിച്ചത്. തങ്ങൾ ചെയ്ത ശ്രമങ്ങളെയും യാഥാർത്ഥ്യത്തെയും പ്രതിഫലിപ്പിക്കുന്നതല്ല ഈ പിഴ. 2020 മെയ്-സെപ്തംബർ മാസത്തിലായിരുന്നു അതോറ്റിയുമായുള്ള കൂടിക്കാഴ്ച. അക്കാലം മുതൽ വാർത്താ ഏജൻസികളുമായും പ്രസാധകരുമായും മികച്ച ധാരണയിൽ പ്രവർത്തിച്ചുവരികയാണ്- വക്താവ് കൂട്ടിച്ചേർത്തു.
പരസ്യവരുമാനമുണ്ടായിട്ടും ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവയ്ക്ക് വേണ്ടത്ര നഷ്ടപരിഹാരം കിട്ടിയില്ല എന്നാണ് പ്രസാധകരുടെ പരാതി. എ.എഫ്.പി അടക്കമുള്ള അന്താരാഷ്ട്ര വാർത്താ ഏജൻസികളും റെഗുലേറ്ററി ബോഡിയിൽ പരാതി നൽകിയിരുന്നു. അതേസമയം, ഫ്രഞ്ച് പത്രങ്ങളുമായും മാഗസിനുകളുമായും ഇക്കാര്യത്തിൽ വ്യക്തിഗത കരാറുകൾ ഉണ്ടാക്കിയതായി നവംബറിൽ ഗൂഗ്ൾ പ്രഖ്യാപിച്ചിരുന്നു.