കോര്‍പറേഷനിലെ നികുതി തട്ടിപ്പില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. നേമം സോണല്‍ ഓഫിസിലെ കാഷ്യര്‍ എസ്.സുനിതയാണ് അറസ്റ്റിലായത്. ശ്രീകാര്യം സോണൽ ഓഫിസിലെ അറ്റൻഡന്റ് ബിജുവിനെ കഴിഞ്ഞ ദിവസം ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് എസ്.സുനിത അറസ്റ്റിലാകുന്നത്.
കോർപറേഷനിലെ 3 സോണല്‍ ഓഫിസുകളിലായി നടന്ന നികുതിവെട്ടിപ്പില്‍ നേമം, ശ്രീകാര്യം, ആറ്റിപ്ര എന്നീ സ്റ്റേഷനുകളിലാണ് അന്വേഷണം നടക്കുന്നത്. ഇതില്‍ നേമം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നേമം സോണല്‍ ഓഫിസില്‍ മാത്രം 26,74,333 രൂപയുടെ തട്ടിപ്പ് നടന്നതായി സ്ഥിരീകരിച്ചത്. നികുതിയായും അല്ലാതെയും സോണല്‍ ഓഫിസുകളില്‍ ലഭിക്കുന്ന തുക തൊട്ടടുത്ത ദിവസം കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണം.
ഇങ്ങനെ കൊണ്ടുപോയ തുക ബാങ്കില്‍ ഇടാതെ ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തെന്നാണ് കണ്ടെത്തല്‍. 2020 ജനുവരി 24 മുതല്‍ 2021 ജൂലൈ 14 വരെയുള്ള ഒന്നര വര്‍ഷത്തെ ഇടപാടുകളാണ് പൊലീസ് പരിശോധിച്ചത്. ഇതില്‍ നേമം ഓഫിസിൽ 25 ദിവസങ്ങളില്‍ ബാങ്കില്‍ പണം അടച്ചിട്ടില്ല. പകരം ബാങ്കിന്റെ സീലില്ലാത്ത കൗണ്ടര്‍ഫോയിലാണ് പണം അടച്ചെന്ന പേരില്‍ ഓഫിസില്‍ തിരികെയെത്തിച്ച് സൂക്ഷിച്ചിരിക്കുന്നത്.
പണത്തില്‍ നേരിട്ട് ഉത്തരവാദിത്തമുള്ള കാഷ്യർ സുനിതയുടെ പങ്ക് തട്ടിപ്പില്‍ വ്യക്തമായെങ്കിലും അറസ്റ്റ് പൊലീസ് വൈകിപ്പിക്കുകയായിരുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നു. തട്ടിപ്പിൽ കൂടുതൽ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പങ്കുണ്ടെന്നാണ് വിലയിരുത്തലെങ്കിലും നിലവിൽ ബിജുവിന്റെയും സുനിതയുടെയും അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.