കോർപറേഷൻ പരിധിയിൽ വഴിയോരക്കച്ചവടത്തിന് ഹൈക്കോടതിയുടെ വിലക്ക്. ഡിസംബർ ഒന്നു മുതൽ തിരിച്ചറിയൽ കാർഡും ലൈസൻസുമില്ലാതെ വഴിയരികിൽ കച്ചവടം നടത്താനാവില്ല. ഇവരുടെ പുനരധിവാസം സംബന്ധിച്ച 2014ലെ കേന്ദ്ര നിയമം കൊച്ചി കോർപറേഷൻ പരിധിക്കുള്ളിൽ അതിവേഗം നടപ്പാക്കാൻ നിർദേശിച്ചുകൊണ്ടാണ് കോടതി ഇടപെടൽ.
നവംബർ മൂന്നിനകം അർഹരായവർക്ക് തിരിച്ചറിയൽ കാർഡും ലൈസൻസും വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വഴിയോരക്കച്ചവടം നിയന്ത്രിക്കുന്നതു സംബന്ധിച്ച് ഹൈക്കോടതിയിൽ ഒരു കൂട്ടം ഹർജികളാണ് പരിഗണനയ്ക്കുണ്ടായിരുന്നത്. അതേസമയം അർഹരെന്നു കണ്ടെത്തിയ 876 പേരിൽ 700 പേർക്ക് തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തതായി കോർപറേഷൻ ഹൈക്കോടതിയെ അറിയിച്ചു.
രണ്ടാം ഘട്ടത്തിൽ അപേക്ഷ നൽകിയ 927 പേരുടെ അപേക്ഷകൾ കമ്മിറ്റിയുടെ പരിഗണനയിലാണ്. ഈ അപേക്ഷകളിൽ തീരുമാനമെടുക്കുന്നതിനനുസരിച്ച് അർഹരായ കൂടുതൽ പേർക്ക് തിരിച്ചറിയൽ കാർഡും ലൈസൻസും വിതരണം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. ഉത്തരവ് കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ ജില്ലാ കലക്ടറെയും സിറ്റി പൊലീസ് കമ്മിഷണറെയും കോടതി സ്വമേധയാ കേസിൽ കക്ഷി ചേർത്തു.
ഇതുവരെ അപേക്ഷ നൽകാത്ത, പുനരധിവാസത്തിന് അർഹരായ വഴിയോര കച്ചവടക്കാർക്ക് ലൈസൻസിനുള്ള അപേക്ഷ നിർദിഷ്ട കമ്മറ്റി മുൻപാകെ സമർപ്പിക്കാനും കോടതി അനുമതി നൽകി. അപേക്ഷകൾ ലഭിച്ചാൽ ഒരു മാസത്തിനകം തീരുമാനമെടുക്കണം. അപേക്ഷകർക്ക് ലൈസൻസും തിരിച്ചറിയൽ കാർഡും ലഭിക്കുന്ന മുറയ്ക്കു മാത്രമായിരിക്കും വഴിയോര കച്ചവടത്തിനുള്ള അനുമതി ലഭിക്കുക.