കൊടകര കുഴൽപണക്കവർച്ചാ കേസിൽ നിഗൂഢമായ ഒട്ടേറെ കാര്യങ്ങളുണ്ടെന്നു ഹൈക്കോടതി നിരീക്ഷണം. കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് നിർണായകമായ പല വിവരങ്ങളും കണ്ടെത്താനുണ്ടെന്നും നിഗൂഢത വ്യക്തമാണെന്നും വിലയിരുത്തിയത്. കഴിഞ്ഞ മാർച്ച് നാലിനു നടന്ന സംഭവത്തിൽ പൊലീസ് കേസെടുക്കുന്നത് ഏപ്രിൽ ഏഴാം തീയതിയാണ്. തനിക്ക് 25 ലക്ഷം രൂപ നഷ്ടമായതായി പരാതിക്കാരൻ പറയുമ്പോൾ മോഷ്ടിക്കപ്പെട്ടത് മൂന്നരക്കോടിയിലേറെ രൂപയാണ് എന്നാണ് പൊലീസ് കണ്ടെത്തിയത്. നേരത്തെ പദ്ധതി തയാറാക്കി നടത്തിയ കുറ്റകൃത്യമാണ് കുഴൽപണ കവർച്ച എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
കേരളത്തിലേക്കു പണം കൊണ്ടുവന്നത് എവിടെ നിന്നാണെന്നോ എന്ത് ആവശ്യത്തിനാണെന്നോ കണ്ടെത്തിയിട്ടില്ല. ഇതെല്ലാം സംബന്ധിച്ച ഒട്ടേറെ കാര്യങ്ങൾ പുറത്തു വരാനുണ്ട്. കേസിൽ പല പ്രമുഖ പ്രതികളും പിടിയിലാകാനുണ്ട്. ഇവരെല്ലാം ഇപ്പോഴും പുറത്താണ്. നിരവധി സാക്ഷികളിൽനിന്നു മൊഴി ശേഖരിക്കാനുണ്ട്. പൊലീസ് അന്വേഷണത്തിൽ തിരിച്ചറിഞ്ഞ മൂന്നരക്കോടിയിൽ വലിയൊരു തുക ഇനിയും കണ്ടെത്താനും സാധിച്ചിട്ടില്ല. പ്രതികൾ ഉപയോഗിച്ചതെന്നു കരുതുന്ന മൊബൈൽ ഫോണുകളും കണ്ടെത്താനുണ്ട്. അതുകൊണ്ടുതന്നെ കേസിൽ വിശദമായ അന്വേഷണം നടക്കാനുണ്ട് എന്നു ചൂണ്ടിക്കാണിച്ചാണ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.
കേസുമായി ബന്ധപ്പെട്ട ഏത് അന്വേഷണവുമായും സഹകരിക്കാൻ തയാറാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതികളുടെ അഭ്യർഥന. എന്നാൽ പറയുന്നതിനെക്കാൾ വലിയ തുകയാണ് കണ്ടെത്താനുള്ളത്. പ്രധാന സാക്ഷിയെ ചോദ്യം ചെയ്യേണ്ട സാഹചര്യമുള്ളതിനാൽ ജാമ്യം നൽകുന്നത് കേസ് അട്ടിമറിക്കപ്പെടാൻ സാഹചര്യമൊരുക്കും തുടങ്ങിയ വാദമാണ് പ്രോസിക്യൂഷൻ മുന്നോട്ടു വച്ചത്. അതുകൊണ്ടു തന്നെ ജാമ്യം നൽകരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. ഇത് അംഗീകരിച്ചാണ് കഴിഞ്ഞ ദിവസം കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്.