കോവിഡിനെതിരെ ഇന്ത്യ നടത്തിയ പോരാട്ടങ്ങളിൽ ഊന്നി ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. ലോക രാഷ്ട്രങ്ങളുടെ ഉപയോഗത്തിനായി അടുത്ത വർഷം 5 ബില്യനിൽ അധികം ഡോസ് കോവിഡ് വാക്സീൻ നിർമിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യയെന്നു മോദി പറഞ്ഞു.
ഇന്നലെയും ഇന്നുമായി നടക്കുന്ന ഉച്ചകോടിയിൽ കാലാവസ്ഥാ വ്യതിയാനം, കോവിഡ്, സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പ് എന്നീ വിഷയങ്ങളാണു പ്രമേയം. ‘ഒരേ ഭൂമി, ഒരേ ആരോഗ്യം’ എന്ന കാഴ്ചപ്പാടാണു പ്രസംഗത്തിൽ മോദി പങ്കുവച്ചത്.
ലോക രാഷ്ട്രങ്ങൾ തമ്മിലുള്ള സഹകരണത്തെക്കുറിച്ചും വാക്സീൻ സർട്ടിഫിക്കറ്റിനുള്ള പരസ്പര അംഗീകാരത്തെക്കുറിച്ചും മോദി പരാമർശിച്ചു. ‘രാജ്യാന്തര യാത്രകൾ കൂടുതലായി പ്രോത്സാഹിപ്പിക്കണം. ഇതിനായി മറ്റു രാജ്യങ്ങളിൽനിന്നുള്ള വാക്സീൻ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം നൽകാനും ലോക രാഷ്ട്രങ്ങൾ തയാറാകണം.’– മോദി പറഞ്ഞു.
ഭാവിയിലെ ഏതു തരത്തിലുള്ള വെല്ലുവിളികൾ നേരിടാനും ഇത്തരത്തിലുള്ള കാഴ്ചപ്പാടാണു നമുക്കു വേണ്ടത്. 150ൽ അധികം രാജ്യങ്ങൾക്ക് കോവിഡ് വാക്സീൻ എത്തിച്ചു നൽകി ഇന്ത്യ ലോകത്തിന്റെ ഫാർമസി ആയ കാര്യവും പ്രധാനമന്ത്രി എടുത്തു പറഞ്ഞു.
‘ആഗോള ജനസംഖ്യയുടെ ആറിൽ ഒന്ന് എന്നായി കോവിഡ് വ്യാപനം കുറയ്ക്കാൻ ഇന്ത്യയ്ക്കു കഴിഞ്ഞു. ഇതിലൂടെ ആഗോള സുരക്ഷ ഉറപ്പാക്കാനും വൈറസിനു കൂടുതൽ ജനിതക വ്യതിയാനങ്ങൾ ഉണ്ടാകുന്നതു തടയാനും സാധിച്ചു’– മോദിയുടെ വാക്കുകൾ.