കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ വിദേശ വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യാൻ രാജ്യം നടപടിയാരംഭിച്ചു. ആദ്യത്തെ 5 ലക്ഷം പേർക്കു സൗജന്യ വീസ അനുവദിക്കുമെന്നാണു വിവരം.10 ദിവസത്തിനകം ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.
2022 മാർച്ച് 31 വരെയോ ആദ്യം അപേക്ഷിക്കുന്ന 5 ലക്ഷം സഞ്ചാരികൾക്കോ സൗജന്യ വീസ നൽകാനാണ് ആലോചന. 100 കോടി രൂപയാണ് ഇതിന്റെ ബാധ്യത കണക്കാക്കുന്നത്. എങ്കിലും വ്യോമയാന, വിനോദസഞ്ചാര മേഖലകൾക്ക് ഉണർവു പകരാൻ ഇതിലൂടെ സാധിക്കുമെന്നാണു പ്രതീക്ഷ. ഒരു മാസ ടൂറിസ്റ്റ് വീസയ്ക്കു ഇന്ത്യ ശരാശരി 25 ഡോളറാണ് (ഏകദേശം 1875 രൂപ) ഈടാക്കുന്നത്. കോവിഡ് വാക്സീൻ എടുത്ത സഞ്ചാരികൾക്കു മാത്രമാകും യാത്രാനുമതി. കോവിഡ് പശ്ചാത്തലത്തിൽ 2020 മാർച്ചിലാണു വിനോദ സഞ്ചാര വീസ അനുവദിക്കുന്നത് മരവിപ്പിച്ചത്.