കേന്ദ്രത്തിൽ നരേന്ദ്ര മോദി അധികാരത്തിൽ വന്ന ശേഷമാണു ഭാരതത്തിനു പൂർണ സ്വാതന്ത്ര്യം ലഭിച്ചതെന്നു സിപിഎമ്മിനും ബോധ്യമായതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. 74 വർഷമായി ആഘോഷിക്കാത്ത സ്വാതന്ത്ര്യം സിപിഎം ഇപ്പോൾ ആഘോഷിക്കുന്നതു സ്വാഗതാർഹമാണ്. ഇതുവരെ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞവർ സ്വാതന്ത്ര്യം ആഘോഷിക്കുന്നത് ആഹ്ലാദകരമാണ്. യുവമോർച്ചയുടെ മാരത്തൺ യുവ സങ്കൽപ്പയാത്ര കവടിയാർ ഗാന്ധിപാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയപതാക ഉയർത്താൻ സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ എത്തിയില്ലെങ്കിലും അടുത്ത വർഷം മുതൽ അവരും പങ്കാളികളാവും. അഞ്ചു വർഷം കഴിഞ്ഞാൽ സിപിഎം വന്ദേമാതരം ചൊല്ലാനും തുടങ്ങും. സബ്കാ സാത്, സബ്കാ വികാസ് എന്ന നയം മോദി സർക്കാർ വിജയകരമായി മുന്നോട്ടു കൊണ്ടുപോവുകയാണ്. മോദിയുടെ കീഴിൽ ഒറ്റക്കെട്ടായി രാജ്യം പുരോഗതിയിലേക്ക് കുതിക്കുകയാണ്. അഴിമതി രഹിതമായതും സുതാര്യവുമായ ഭരണ സംവിധാനമാണ് രാജ്യത്തുള്ളത്. പാവപ്പെട്ടവർക്കൊപ്പം നിൽക്കുന്ന സർക്കാരാണെന്നത് അഭിമാനാർഹമാണെന്നും സുരേന്ദ്രൻ പറഞ്ഞു.