കർണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാജിസന്നദ്ധത അറിയിച്ചതായി സൂചന. നേതൃമാറ്റം ആവശ്യപ്പെട്ട് കർണാടകയിലെ എംഎൽഎമാരും മന്ത്രിമാരും മുറവിളി കൂട്ടുന്നതിനിടയിൽ ശനിയാഴ്ച അപ്രതീക്ഷിതമായി യെഡിയൂരപ്പ മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
രാജിക്കാര്യത്തിൽ അന്തിമ തീരുമാനം ബിജെപി ഹൈക്കമാൻഡിന്റേതാകും. യെഡിയൂരപ്പയെ മാറ്റാൻ തീരുമാനിച്ചാൽ ജൂലൈ 26 ശേഷമാകും നേതൃമാറ്റം ഉണ്ടാവുക എന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന. ജൂലൈ 26ന് മുഖ്യമന്ത്രിയായി അധികാരത്തിലേറിയിട്ട് യെഡിയൂരപ്പ സർക്കാർ രണ്ടു വർഷം പൂർത്തിയാക്കും. അതേസമയം തന്റെ രാജിയ്ക്ക് പകരം മകൻ വിജയേന്ദ്രയ്ക്ക് പാർട്ടിയിൽ ഉചിതമായ സ്ഥാനം നൽകണമെന്ന് യെഡിയൂരപ്പ ആവശ്യപ്പെട്ടതായാണ് വിവരം.
ആരോഗ്യപ്രശ്നങ്ങൾ പരിഗണിച്ച് രാജിവയ്ക്കാൻ അനുവദിക്കണമെന്ന് യെഡിയൂരപ്പ പ്രധാനമന്ത്രിയോട് സൂചിപ്പിച്ചെന്നാണ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സംസ്ഥാനത്തിന്റെ വികസന പദ്ധതികളാണ് ഇരുവരും തമ്മിലുള്ള ചർച്ചയിൽ വിഷയമായതെന്നാണ് മോദിയെ സന്ദർശിച്ചശേഷം യെഡിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞത്.
മകനൊപ്പം പ്രത്യേക വിമാനത്തിലാണ് യെഡിയൂരപ്പ ഡൽഹിയിലെത്തി മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് പാർട്ടി കേന്ദ്ര നേതൃത്വത്തോടു ചർച്ച ചെയ്യാനായിരുന്നു ഇതെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. യെഡിയൂരപ്പയെ നീക്കണമെന്ന ആവശ്യവുമായി ചില മന്ത്രിമാരും എംഎൽഎമാരും മാസങ്ങളായി രംഗത്തുണ്ട്. മകൻ വിജയേന്ദ്രയാണ് ഭരണകാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.
അടുത്തിടെ, കർണാടകയുടെ ചുമതലയുള്ള ബിജെപി നേതാവ് അരുൺ സിങ് സംസ്ഥാനം സന്ദർശിച്ച് എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിക്ക് പാർട്ടി നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നും സർക്കാർ മികച്ച സേവനമാണ് കാഴ്ച വയ്ക്കുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്. പാർട്ടി നേതൃത്വത്തിന്റെ എതിർപ്പ് അവഗണിച്ച് എംഎൽഎമാരും മന്ത്രിമാരും യെഡിയൂരപ്പയ്ക്കെതിരെയുള്ള ആക്രമണം തുടരുന്നതിനിടെയാണ് അദ്ദേഹം പ്രധാനമന്ത്രിയെ കണ്ടത്.