സ്‌പുട്‌നിക് വാക്‌സീൻ നിർമാണ കമ്പനിക്കും മറ്റു വാക്‌സീൻ കമ്പനികൾക്കും ഭൂമി, വെള്ളം, വൈദ്യുതി തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ ഇളവു നൽകണമെന്നു ശുപാർശ. റഷ്യൻ ഇൻവെസ്റ്റ്മെന്റ് ഫണ്ട് തലസ്ഥാനത്ത് സ്‌പുട്‌നിക് വാക്‌സീൻ നിർമാണ യൂണിറ്റ് ആരംഭിക്കാൻ താൽപര്യം പ്രകടിപ്പിച്ചതിനെത്തുടർന്ന് സർക്കാർ രൂപീകരിച്ച സമിതിയാണു ശുപാർശ മുന്നോട്ടുവച്ചത്. വാക്‌സീൻ കമ്പനികളുമായും വിദഗ്ധരുമായും ചർച്ച ചെയ്തശേഷം തയാറാക്കിയ റിപ്പോര്‍ട്ട് മന്ത്രിസഭായോഗം ചർച്ച ചെയ്തശേഷം തുടർനടപടി സ്വീകരിക്കും.
തോന്നയ്ക്കൽ ലൈഫ് സയൻസ് പാര്‍ക്കിൽ 10 ഏക്കർ സ്ഥലമാണു സ്‌പുട്‌നിക് കമ്പനിക്കായി കണ്ടെത്തിയിരിക്കുന്നത്. വ്യവസായ വികസന കോർപറേഷന്റെ നിയന്ത്രണത്തിലുള്ള പാർക്കിലെ 198 ഏക്കറിൽ 20 ഏക്കർ വാക്‌സീൻ ഉൽപാദനത്തിനായി മാറ്റി വയ്ക്കണമെന്നു സമിതി ശുപാർശ ചെയ്തു. വാക്‌സീൻ കമ്പനികൾക്ക് 30 വർഷത്തേക്ക് ഇളവുകളോടെ ഭൂമി പാട്ടത്തിനു നൽകണം. പിന്നീട് ഈ കാലാവധി നീട്ടണം. യൂണിറ്റിന് ഒരു രൂപ നിരക്കിൽ വൈദ്യുതി നൽകണം. കുറഞ്ഞ നിരക്കിൽ വായ്‌പ അനുവദിക്കണം. സ്റ്റാംപ് ഡ്യൂട്ടിയിലും നികുതിയിലും ഇളവുകൾ നൽകണം.
പാർക്കിൽ പണി പൂർത്തിയായിവരുന്ന 85,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം ഇളവുകൾ നൽകി വാക്‌സീൻ കമ്പനികൾക്ക് അനുവദിക്കുന്ന കാര്യം ആലോചിക്കണം. വാക്‌സീനുകൾ പരിശോധിക്കുന്നതിനുള്ള കേന്ദ്രീകൃത പരിശോധനാ കേന്ദ്രം കേരളത്തിൽ സ്ഥാപിക്കണമെന്നും സമിതി നിർദേശിക്കുന്നു. ആദ്യഘട്ടത്തില്‍ വാക്‌സീൻ വിതരണ കേന്ദ്രവും രണ്ടാംഘട്ടത്തിൽ വാക്‌സീനുകൾ നിർമിക്കാൻ കഴിയുന്ന യൂണിറ്റും മൂന്നാംഘട്ടത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുമായി ചേർന്ന് ഗവേഷണ വികസന പദ്ധതികളുമാണു സർക്കാർ ആലോചിക്കുന്നത്.
രാജ്യത്തെ 20 കമ്പനികൾ വാക്‌സീൻ നിർമാണ മേഖലയിലുണ്ടെങ്കിലും പുതിയ ഉൽപാദന യൂണിറ്റ് ആരംഭിക്കാൻ പലർക്കും സാധിച്ചിട്ടില്ലെന്നും ഇതു സംസ്ഥാനം അവസരമായി എടുക്കണമെന്നും സമിതി നിർദേശിക്കുന്നു. വാക്‌സീൻ വിതരണം നടത്താനുള്ള കേന്ദ്രങ്ങൾ സജ്ജമാക്കി നൽകി കമ്പനികളെ കേരളത്തിലേക്കു ക്ഷണിക്കണം. പിന്നീട് ഉൽപാദനത്തിനുള്ള സൗകര്യം ഒരുക്കണം. വാക്‌സീൻ നിർമിക്കുന്ന കമ്പനികളിൽനിന്നു താൽപര്യപത്രം ക്ഷണിക്കണം. മികച്ച കമ്പനികളെ കണ്ടെത്താൻ വിദഗ്ധ സമിതിയെ നിയോഗിക്കണം. കമ്പനികൾക്കു ആവശ്യമായ അനുമതി സമയബന്ധിതമായി നൽകണമെന്നും സമിതി നിർദേശിച്ചു. ഡോ. എസ്.ചിത്രയാണ് വാക്‌സീൻ ഉൽപാദന പദ്ധതിയുടെ പ്രോജക്ട് ഡയറക്ടർ.