പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ടുവയസ്സുകാരിയെയും പിതാവിനെയും അവഹേളിച്ചെന്ന പരാതിയിൽ കുട്ടിക്കു നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കുട്ടിയുടെ മൗലികാവകാശം ലംഘിച്ചിട്ടില്ലെന്നും ആരോപണ വിധേയയായ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിലെ പിങ്ക് സിവിൽ പൊലീസ് ഓഫിസർ (സിപിഒ) രജിതയ്ക്ക് പരമാവധി ശിക്ഷ നല്‍കിയെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
പൊലീസ് പട്രോളിങ് വാഹനത്തിൽനിന്നു മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന കേസിൽ പ്രതിയാക്കാൻ ശ്രമിച്ച് തന്നെയും പിതാവിനെയും പരസ്യമായി അവഹേളിച്ച ഉദ്യോസ്ഥയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടി നൽകിയ ഹർജിയിൽ കുട്ടിക്കു നഷ്ടപരിഹാരം നൽകണമെന്നു ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു. 50 ലക്ഷം രൂപ നഷ്‌ടപരിഹാരം വേണമെന്നാണ് കുട്ടി ഹർജിയിൽ ആവശ്യപ്പെട്ടത്. എന്നാൽ 50 ലക്ഷം ഉയർന്ന തുകയാണെന്നും എത്ര തുക നൽകാനാവുമെന്നു വ്യക്തമാക്കാനുമാണു ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചത്.