കേരളത്തിൽ ഉപേക്ഷിച്ച 3500 കോടിയുടെ നിക്ഷേപ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാൻ കിറ്റെക്സ് ഗ്രൂപ്പ് തെലുങ്കാനയിലേക്ക്. തെലുങ്കാന സർക്കാരിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് കിറ്റെക്സ് എം ഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് വെള്ളിയാഴ്ച ഹൈദരാബാദിലേക്ക് പോകുന്നത്. അതേസമയം കേരളം വ്യവസായ സൗഹൃദമല്ലെന്ന് നേരത്തെ പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണെന്നും രണ്ട് ദിവസം കൊണ്ട് കേരളത്തിൽ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും സാബു ജേക്കബ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
എന്റെ വ്യവസായത്തപ്പറ്റിയെല്ലാം നേരത്തെ തെലങ്കാന വ്യവസായ മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. അവർ താത്‌പര്യമറിയിച്ചിട്ടുണ്ട്. വ്യവസായ മന്ത്രി കെ ടി രാമ റാവുവിന്റെ നേരിട്ടുള്ള ക്ഷണ പ്രകാരമാണ് ഹൈദരാബാദിലേക്ക് പോകുന്നത്. ഇതിനായി തെലുങ്കാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി വെള്ളിയാഴ്ച കൊച്ചിയിലെത്തും. കൂടുതൽ വിശദമായി ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് ഞങ്ങളുടെ സംഘം ഹൈദരാബാദിലേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
തെലുങ്കാന സർക്കാർ അയയ്ക്കുന്ന സ്വകാര്യ ജെറ്റ് വിമാനത്തിലാണ് കിറ്റെക്സ് സംഘം കൊച്ചിയിൽ നിന്നും ഹൈദരാബാദിലേക്ക് പോകുന്നത്. മാനേജിംഗ് ഡയറക്ടർ സാബു എം ജേക്കബിനൊപ്പം ഡയറക്ടർമാരായ ബെന്നി ജോസഫ്, കെ എൽ വി നാരായണൻ, വൈസ് പ്രസിഡന്റ് ഓപ്പറേഷൻസ് ഹർകിഷൻ സിംഗ് സോധി, സി എഫ് ഒ ബോബി മൈക്കിൾ, ജനറൽ മാനേജർ സജി കുര്യൻ എന്നിവരും സംഘത്തിലുണ്ടാകും.