പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുൻവൈദികൻ റോബിൻ വടക്കുംചേരിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും ഇരയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് റോബിൻ വടക്കുംചേരിയും നൽകിയ ഹർജികൾ സുപ്രീം കോടതിയെ തള്ളി. ഇരയെ വിവാഹം കഴിക്കാൻ കുറ്റവാളിക്ക് അനുമതി നൽകില്ലെന്ന് വ്യക്തമാക്കിയ കോടതി, വിവാഹം കഴിക്കാൻ ജാമ്യം നൽകില്ലെന്നും ഹൈക്കോടതിയുടെ ഉത്തരവ് ഉചിതമെന്നും നിലപാടെടുത്തു. ഇളവ് വേണമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഉഭയസമ്മത പ്രകാരമാണ് ശാരീരികമായി ബന്ധപ്പെട്ടതെന്നും അതിനാൽ വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കാൻ അനുവദിക്കണമെന്നും പെൺകുട്ടി കോടതിയെ അറിയിച്ചിരുന്നു. മുൻപ് ഇതേ ആവശ്യം ഉന്നയിച്ച് റോബിൻ വടക്കുംചേരി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. നാല് വയസ്സുള്ള മകനെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ പിതാവിന്റെ പേര് രേഖപ്പെടുത്തുന്നതിന് വിവാഹം അനിവാര്യമാണെന്ന് വ്യക്തമാക്കിയാണ് ഇര സുപ്രീം കോടതിയെ സമീപിച്ചത്.
ലൈംഗിക അതിക്രമ കേസുകളിൽ ഒത്തുതീർപ്പുകൾ ഉണ്ടാകുന്നത് ഇരകളോടുള്ള അനീതിയായി പിന്നീട് വ്യാഖ്യാനിക്കാൻ ഇടവരുമെന്നും തെറ്റായ കീഴ്‌വഴക്കമാകുമെന്നും കുറ്റവാളികൾ രക്ഷപ്പെടാനിടയാകുമെന്നും ഹൈക്കോടതി വിലയിരുത്തിയിരുന്നു. തുടർന്നാണ് പെൺകുട്ടി സുപ്രീം കോടതിയെ സമീപിച്ചത്. റോബിൻ വടക്കുംചേരിക്ക് ജാമ്യം അനുവദിക്കണം എന്നും പെൺകുട്ടി ആവശ്യപ്പെട്ടിരുന്നു.
പോക്സോ നിയമം നടപ്പിലാക്കിയ ശേഷം ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ കേസുകളിലൊന്നായിരുന്നു കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കത്തോലിക്കാ പുരോഹിതൻ പീഡിപ്പിച്ച സംഭവം. അന്ന് പ്ലസ് ടു വിദ്യാർഥിനിയായിരുന്നു കുട്ടി. 2017 ഫെബ്രുവരി 27 നാണ് കൊട്ടിയൂർ പള്ളി വികാരിയായിരുന്ന റോബിൻ വടക്കുംചേരിയെ കേസിൽ അറസ്റ്റ് ചെയ്തത്. വിദേശയാത്രയ്ക്കായി കൊച്ചിയിലേക്കു പോകും വഴി പുതുക്കാടു വച്ചായിരുന്നു അറസ്റ്റ്.
മൂന്നു വകുപ്പുകളിലായി 60 വർഷം കഠിന തടവാണ് റോബിനു ലഭിച്ചത്. ഒന്നിച്ച് 20 വർഷം തടവ് അനുഭവിക്കണം എന്നായിരുന്നു തലശ്ശേരി പോക്സോ കോടതിയുടെ വിധി. പത്തോളം പേരെയും കേസിൽ പ്രതിചേർത്തിരുന്നു. എന്നാൽ റോബിൻ ഒഴികെയുള്ളവരെ കോടതി വിട്ടയച്ചു. കേസിൽ പ്രതി ചേർക്കപ്പെട്ട സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരെ സുപ്രീം കോടതി തന്നെ കേസിൽനിന്ന് ഒഴിവാക്കിയിരുന്നു.