ദീർഘകാല കരാറുണ്ടായിട്ടും കെഎസ്ആർടിസി പെൻഷൻ വിതരണം വീണ്ടും മുടങ്ങി. മാസം പകുതി പിന്നിട്ടിട്ടും പെൻഷൻ കിട്ടാതായതോടെ മരുന്ന് വാങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പെൻഷൻകാർ. 41,000 പെൻഷൻകാരാണ് വലയുന്നത്. ധനവകുപ്പിൽനിന്ന് പണം അനുവദിക്കാത്തതാണ് പെൻഷൻ മുടങ്ങാൻ കാരണമെന്ന് അധികൃതർ പറയുന്നു.
എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് കെഎസ്ആർടിസി പെൻഷൻ സഹകരണ ബാങ്കുകൾ വഴി വിതരണം ചെയ്യണമെന്ന് കരാറുണ്ട്. ധനവകുപ്പിൽനിന്ന് ലഭിക്കേണ്ട കുടിശിക ഉയർന്നതാണ് പെൻഷൻ മുടങ്ങാൻ കാരണമെന്ന് സഹകരണ ബാങ്ക് അധികൃതർ പറയുന്നു. കുടിശിക തീർക്കാതെ പെൻഷൻ നൽകില്ലെന്നാണ് സഹകരണ വകുപ്പിന്റെ നിലപാട്.
210 കോടി രൂപയാണ് കുടിശിക ഇനത്തിൽ സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിന് നൽകാനുള്ളതെന്നാണ് വിവരം. പെൻഷൻ വിതരണം മുടങ്ങുന്നത് ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും വിധികളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ട്രാൻസ്പോർട്ട് പെൻഷനേഴ്സ് ഫ്രണ്ട് നിയമനടപടികളിലേക്ക് കടന്നിരിക്കുകയാണ്.