പണം ഇരട്ടിപ്പിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി 600 കോടിയോളം രൂപ സഹോദരൻമാർ ചേർന്ന് തട്ടിയെടുത്തതായി പരാതി. കുംഭകോണത്തെ ബിജെപി വ്യാപാരി സംഘം നേതാക്കളായ ‘ഹെലികോപ്റ്റർ സഹോദരൻമാരാണ്’ കടന്നുകളഞ്ഞത്.
തിരുവാരൂരിൽനിന്ന് കുഭകോണത്തേക്ക് 6 വർഷം മുൻപാണു ഗണേഷും സഹോദരൻ സ്വാമിനാഥനുമെത്തിയത്. പാലുൽപ്പനങ്ങൾ വിറ്റ് തുടങ്ങിയ ഇവർ 2019ൽ ധനകാര്യ സ്ഥാപനം തുടങ്ങി. കുട്ടിയുടെ ആദ്യത്തെ പിറന്നാളിന് സ്വന്തം ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തിയതോടെയാണ് ഗണേഷിനും സഹോദരനും ഹെലികോപ്റ്റർ ബ്രദേഴ്സ് എന്ന് പേരുവീണത്.
2019ൽ അർജുൻ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഇവർ റജിസ്റ്റർ ചെയ്തിരുന്നു. നാട്ടുകാരുടെ വിശ്വാസ്യത പിടിച്ചുപറ്റിയ ഇരുവരും ഒരു വർഷം കൊണ്ട് ഇരട്ടിയാക്കി നൽകാമെന്ന് പറഞ്ഞാണ് പണം കൈക്കലാക്കിയത്. തുടക്കത്തിൽ പണം ഇരട്ടിയാക്കി നൽകിയെങ്കിലും കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ മുടങ്ങി.
നിക്ഷേപിച്ച ആളുകൾ പണം തിരികെ ആവശ്യപ്പെട്ടതോടെ ഇവർ അവധി ചോദിച്ചു. പണം തിരികെ കിട്ടാതെ വന്നതോടെ, 15 കോടി നിക്ഷേപിച്ച ദമ്പതികൾ പൊലീസിൽ പരാതി നൽകി. ഇതോടെയാണ് തട്ടിപ്പ് നാട്ടുകാർ അറിഞ്ഞത്. നിൽക്കക്കള്ളിയില്ലാതെ ആയതോടെ ഇരുവരും കടന്നുകളഞ്ഞു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഗണേഷിനെ ബിജെപി ഭാരവാഹിത്വത്തിൽനിന്ന് പുറത്താക്കിയതായി നേതാക്കൾ അറിയിച്ചു.