കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍. അഴിമതി ആര് നടത്തിയാലും വച്ചുപൊറുപ്പിക്കില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടി നോക്കിയല്ല നടപടിയുണ്ടാവുക. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ട് വ്യക്തമാക്കിയിട്ടുണ്ടെന്നും ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കരുവന്നൂർ സഹകരണ ബാങ്കിലെ 100 കോടി രൂപയുടെ വായ്പ തട്ടിപ്പ് കേസന്വേഷണം കൂടുതൽ പ്രദേശിക സി പി എം നേതാക്കളിലേക്ക്. ഒളിവിലുള്ള പ്രതികളെ കുറിച്ച് സൂചന കിട്ടിയതെന്ന് അന്വേഷണ സംഘം അറിയിച്ചു. കേസില്‍ കൂടുതൽ പേർ പ്രതികളായേക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.
കേസിൽ മുഖ്യപ്രതികളുൾപ്പടെ മൂന്ന് പേർ സി പി എം അംഗങ്ങളാണ്. ഇവരിൽ രണ്ട് പേർ പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങളാണ്. മാനേജർ ബിജു കരീം, സെക്രട്ടറി ടി.ആർ സുനിൽ കുമാർ, ചീഫ് അക്കൗണ്ടന്‍റ് സി കെ ജിൽസ് എന്നീ പ്രതികൾ പാർട്ടി അംഗങ്ങളാണെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ബിജു കരീം സിപിഎം പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി അംഗമാണ്. ടി.ആർ സുനിൽ കുമാർ കരുവന്നൂർ ലോക്കൽ കമ്മിറ്റി അംഗമാണ്.
പ്രതികളായ സി പി എം അംഗങ്ങൾക്കെതിരായ നടപടി ചർച്ച ചെയ്യാൻ നാളെ അടിയന്തിര ജില്ല സെക്രട്ടേറിയറ്റ് യോഗം ചേരും. സംസ്ഥാന പ്രതിനിധിയുടെ സാന്നിധ്യത്തിലായിരിക്കും യോഗം ചേരുക. സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശ പ്രകാരമാണ് യോഗം. ബാങ്ക് ജീവനക്കാർ, ഭരണ സമിതി അംഗങ്ങൾ എന്നിവർ ഉൾപ്പടെ ആറ് പേരിൽ നിന്ന് സിപിഎം വിശദീകരണം തേടിയിരുന്നു.