മെഡിക്കൽ, എൻജിനിയറിങ് പ്രഫഷണൽ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് എൻട്രൻസ് പരീക്ഷയുടെ മാർക്കു മാത്രമേ പരിഗണിക്കാവൂ എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ഏതാനും വിദ്യാർഥികളും സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷനും സമർപ്പിച്ച ഹർജികളിലാണ് ഹൈക്കോടതി ഉത്തരവ്. സംസ്ഥാനത്തെ ഹയർ സെക്കന്ററി പരീക്ഷയിൽ സംസ്ഥാന സിലബസ് വിദ്യാർഥികൾക്ക് ഉയർന്ന മാർക്കു നൽകിയിരിക്കുകയാണെന്നും ഈ മാർക്ക് പ്രവേശന പരീക്ഷയ്ക്കു നൽകിയാൽ തങ്ങളുടെ പ്രവേശനത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്.
സിബിഎസ്ഇ-ഐസിഎസ്ഇ വിദ്യാർഥികൾക്ക് ഇംപ്രൂവ്മെന്റ് പരീക്ഷയുടെ റിസൾട്ട് വരുന്ന മുറയ്ക്ക് അവ അപ്‍ലോഡ് ചെയ്യാൻ അവസരം നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. പ്രവേശനത്തിന് ഇന്നുവരെ മാർക്ക് ലിസ്റ്റ് അപ്‍ലോഡ് ചെയ്യാനാണ് വിദ്യാർഥികൾക്കു സമയം നൽകിയിരിക്കുന്നത്. സിബിഎസ്‍ഇ–ഐസിഎസ്ഇ വിദ്യാർഥികളുടെ ഇംപ്രൂവ്മെന്റ് ഫലം വരാനുള്ളത് എഐസിടി അനുവദിച്ചാൽ സമയം നീട്ടാമെന്ന് സർക്കാർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.