മുല്ലപ്പെരിയാറിൽ ബേബി ഡാമിനു താഴെയുള്ള 15 മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയ ഉത്തരവ് മരവിപ്പിച്ചു. ഉത്തരവിറക്കിയ വൈല്‍ഡ് ലൈഫ് കൺസർവേറ്ററുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച ഉണ്ടായതായി വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. വീഴ്ചയ്ക്കു കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകും. ഐഎഫ്എസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാൻ മന്ത്രിക്ക് അധികാരമില്ല.
കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് മരവിപ്പിക്കുന്നത്. അസാധാരണ നടപടിയാണ് ഉണ്ടായത്. അതിനു പിന്നിലെ കാരണം എന്താണെന്ന് അറിയില്ല. ജലവിഭവവകുപ്പ് പ്രിന്‍സിപ്പൽ സെക്രട്ടറി യോഗം വിളിച്ചത് അനുസരിച്ചാണ് തീരുമാനമെന്നാണ് വനം ഉദ്യോഗസ്ഥർ പറഞ്ഞിരിക്കുന്നത്. ഏത് സാഹചര്യത്തിലായാലും ഇത്തരം പ്രധാന കാര്യങ്ങൾ ഉദ്യോഗസ്ഥർ മാത്രം അറിഞ്ഞാൽപോര.
സർക്കാരിനു മുകളിലാണ് ഉദ്യോഗസ്ഥരെന്നത് അംഗീകരിക്കാനാകില്ല. ഇന്നലെ രാത്രി തന്നെ മുഖ്യമന്ത്രിയുമായി സംസാരിച്ച് സാഹചര്യങ്ങൾ വിലയിരുത്തി. മുഖ്യമന്ത്രിയും കാര്യങ്ങൾ അന്വേഷിച്ചു. ഉത്തരവ് നിലനിൽക്കുന്നത് പ്രശ്നമായതിനാലാണ് ഉടനെ മരവിപ്പിക്കാൻ തീരുമാനിച്ചത്. മരം മുറിച്ചതായി റിപ്പോർട്ട് കിട്ടിയിട്ടില്ല.
ഉദ്യോഗസ്ഥർക്കെതിരെ എന്തു നടപടിയെടുക്കണമെന്ന് വൈല്‍ഡ് ലൈഫ് കൺസർവേറ്ററുടെ റിപ്പോർട്ട് കിട്ടിയശേഷം പരിശോധിക്കും. യോഗ തീരുമാനങ്ങൾ ജലവിഭവവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വകുപ്പ് മന്ത്രിയെ അറിയിച്ചോ എന്നറിയില്ല. മന്ത്രി അറിഞ്ഞിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസും അറിഞ്ഞിരുന്നില്ല. നടപടിയെടുത്തേ പറ്റൂ എന്ന് മുഖ്യമന്ത്രിയോട് താൻ ആവശ്യപ്പെട്ടു.
നടപടിയുമായി മുന്നോട്ടുപോകാൻ മുഖ്യമന്ത്രി പറഞ്ഞു. അനിവാര്യ സാഹചര്യം ഉണ്ടെങ്കിൽ ഉദ്യോഗസ്ഥർ സർക്കാരിനെ ബോധ്യപ്പെടുത്തണം. സാധാരണ രീതിയിൽ മരംമുറിക്കാൻ മന്ത്രി അറിയേണ്ട. പക്ഷേ, മുല്ലപ്പെരിയാർ പോലെ വർഷങ്ങളായി തർക്കം നിലനിൽക്കുന്ന സ്ഥലത്ത് മരംമുറി മന്ത്രി അറിയേണ്ടതില്ലെന്ന നിലപാട് അംഗീകരിക്കാനാകില്ല. തമിഴ്നാടുമായി ഒത്തുകളിച്ചു എന്ന ആരോപണമൊന്നും ഉന്നയിക്കുന്നില്ല. തമിഴ്നാട്ടുകാരും മലയാളികളും സഹോദരങ്ങളാണ്. അവരുമായുള്ള ബന്ധത്തിൽ കോട്ടംതട്ടാൻ അനുവദിക്കില്ല– മന്ത്രി പറഞ്ഞു.