ബിഹാറിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ട് ആസൂത്രണം നടത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേരളത്തിൽ നിന്ന് അറസ്റ്റിലായ കണ്ണൂർ സ്വദേശി ഷെഫീക്ക് പായത്ത് എന്ന പോപ്പുലർ ഫ്രണ്ട് നേതാവിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കുന്നത്.
ജൂലൈ 12ന് ബിഹാറിലെ പട്നയിൽ നടന്ന റാലിയിൽ പ്രധാനമന്ത്രിയെ ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ടിന്റെ ഭാഗത്തുനിന്ന് നീക്കമുണ്ടായി. ഇതിനായി പരിശീലന പരിപാടികൾ േപാപ്പുലർ ഫ്രണ്ട് നടത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് 120 കോടി രൂപ ഹവാല ഇടപാടിലൂടെ സമാഹരിച്ചുവെന്നും ഇഡിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഭീകരപ്രവർത്തനങ്ങൾ, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ, കലാപമുണ്ടാക്കൽ എന്നിവയ്ക്കുവേണ്ടിയാണ് പണം സമാഹരിച്ചതെന്നും റിപ്പോർട്ടിലുണ്ട്.
വിദേശത്തുനിന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ എൻആർഐ അക്കൗണ്ട് വഴി നാട്ടിലേക്ക് അയയ്ക്കുന്ന പണം സംഘടനാനേതാക്കൾക്കു ലഭിച്ചതായി ഇഡി വ്യക്തമാക്കിയിരുന്നു. ഷെഫീഖ് പായത്ത് ഖത്തറിൽ നിന്ന് എൻആർഐ അക്കൗണ്ട് വഴി നാട്ടിലേക്കയച്ച പണം പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ റൗഫ് ഷെരീഫിനും (21 ലക്ഷം) റിഹാബ് ഇന്ത്യ ഫൗണ്ടേഷനും (16 ലക്ഷം) നൽകിയിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കി.