2008ലെ മാലെഗാവ് സ്ഫോടനക്കേസിലെ പ്രതിയും ബിജെപി എംപിയുമായ പ്രജ്ഞ സിങ് ഠാക്കൂറിന് വധഭീഷണിയുള്ളതായി പരാതി. ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇഖ്ബാൽ കസ്‌കറിന്റെ ആൾ വിളിച്ച് ഭീഷണിപ്പെടുത്തിയതായി ടിടി നഗർ പൊലീസിൽ നൽകിയ പരാതിയിൽ പ്രജ്ഞാ സിങ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. അന്വേഷണം ആരംഭിച്ചു. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മുലായം സിങ് യാദവിന്റെ മരുമകളും ബിജെപി നേതാവുമായ അപർണ യാദവിന് ബുധനാഴ്ച സമാനമായ ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
പ്രജ്ഞാ സിങ്ങിന് ശനിയാഴ്ച ഒരു കോൾ വരുകയും അതിൽ മുസ്‌ലിംകൾക്കെതിരെ സംസാരിച്ചതിന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ബിജെപി വക്താവ് നുപൂര്‍ ശര്‍മ പ്രവാചകനെ നിന്ദിച്ച് നടത്തിയ പരാമര്‍ശത്തിനു പിന്നാലെ പിന്തുണയുമായി പ്രജ്ഞാ സിങ് രംഗത്തു വന്നിരുന്നു. ഇതിനു ശേഷമാണ് വധഭീഷണിയുള്ളതായി പ്രജ്ഞാ സിങ് പൊലീസിൽ പരാതിപ്പെട്ടിരിക്കുന്നതും.
ഇതിന്റെ ഒരു വിഡിയോയും പുറത്ത് വന്നിട്ടുണ്ട്. ഇതിൽ ഭീഷണി കോൾ വിളിച്ചയാളുമായി ഠാക്കൂർ സംസാരിക്കുന്നത് കാണാം. താൻ ഇഖ്‌ബാൽ കസ്‌കറിന്റെ ആളാണെന്നും മുസ്‌ലിംകൾക്കെതിരെ അഭിപ്രായ പ്രകടനം നടത്തിയതിന് പ്രജ്ഞാ സിങ്ങിനെ ഉടൻ കൊല്ലുമെന്നും ഫോൺ വിളിച്ചയാൾ ഭീഷണിപ്പെടുത്തുന്നു. ഇഖ്ബാൽ കസ്കർ ആരാണെന്ന് പ്രജ്ഞാ സിങ് തിരിച്ചു ചോദിച്ചപ്പോൾ, നിങ്ങള്‍ കൊല്ലപ്പെടുമ്പോള്‍ അയാളെക്കുറിച്ച് അറിയുമെന്ന് വിളിച്ചയാള്‍ വീണ്ടും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. രണ്ട് മിനിറ്റിലധികം ദൈർഘ്യമുള്ള വിഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുന്നത്.
2008 സെപ്റ്റംബർ 29ന് മാലെഗാവിൽ മസ്ജിദിനു സമീപം ബൈക്കിൽ സ്ഥാപിച്ച് ബോംബ് പൊട്ടിത്തെറിച്ച് 6 പേർ മരിക്കുകയും 100 പേർക്കു പരുക്കേൽക്കുകയും ചെയ്ത സംഭവത്തിലാണ് വിചാരണ നേരിടുന്നത്.നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.