താലിബാന്‍ അഫ്ഗാനിസ്താന്‍ തലസ്ഥാനം പിടിച്ചതായുള്ള വാര്‍ത്തകള്‍ക്കു പിന്നാലെ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. താലിബാന്‍ കാബൂളില്‍ പ്രവേശിച്ചതോടെ ഗനിയും അദ്ദേഹത്തോട് അടുത്ത ഏതാനും പേരും രാജ്യം വിട്ടതായി അഫ്ഗാന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
രാജ്യംവിടുന്നതിനു മുന്‍പ് അദ്ദേഹം പ്രസിഡന്റ് സ്ഥാനം രാജിവെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കാബൂളില്‍നിന്ന് താജിക്കിസ്താനിലേക്കാണ് അഷ്‌റഫ് ഗനി പോയതെന്നാണ് വിവരം. ഇക്കാര്യം സർക്കാർ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് പ്രസിഡന്റിന്റെ ഓഫീസ് പ്രതികരിച്ചു.
കാബൂളിലേക്ക് താലിബാന്‍ ഭീകരര്‍ പ്രവേശിച്ചതോടെ അധികാരമൊഴിയാന്‍ തയ്യാറാണെന്ന് പ്രസിഡന്റ് അഷ്‌റഫ് ഗനി വ്യക്തമാക്കിയിരുന്നു. അധികാര കൈമാറ്റം സമാധാനപരമായിരിക്കുമെന്നും അഫ്ഗാന്‍ ആഭ്യന്തരമന്ത്രി അബ്ദുള്‍ സത്താര്‍ മിര്‍സാക്ക്വല്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ പരിഭ്രാന്തരാവരുത്. കാബൂള്‍ നഗരത്തില്‍ ആക്രമണങ്ങള്‍ നടക്കില്ലെന്നും സമാധാനപരമായി ഇടക്കാല സര്‍ക്കാരിന് അധികാരം കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, താലിബാന്‍ കമാന്‍ഡര്‍ മുല്ല അബ്ദുള്‍ ഗാനി ബര്‍ദാര്‍ ദോഹയില്‍നിന്ന് കാബൂളിലേക്ക് തിരിച്ചതായി താലിബാന്‍ വക്താവ് വ്യക്തമാക്കി. അധികാര കൈമാറ്റം നടക്കുന്നതോടെ ബര്‍ദാര്‍ അഫ്ഗാന്‍ പ്രസിഡന്റാകുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.