2022 ഫിഫ ഖത്തർ ലോകകപ്പിനുള്ള തയാറെടുപ്പുകളിൽ 95 ശതമാനവും പൂർത്തിയായി. ലോകത്തിനും മേഖലയ്‌ക്കും എക്കാലത്തെയും മികച്ച ലോകകപ്പ് സമ്മാനിക്കാൻ ഖത്തർ തയ്യാറായതായി അധികൃതര്‍ അറിയിച്ചു.
കൊവിഡ് മഹാമാരിക്കിടയിലും ഫുട്ബോള്‍ പ്രേമികള്‍ക്ക് പ്രതീക്ഷ നല്‍കുകയാണ് ഖത്തര്‍. വമ്പന്മാര്‍ തമ്മില്‍ മൈതാനത്ത് ഏറ്റുമുട്ടുമ്പോള്‍ മത്സരം വീക്ഷിക്കാന്‍ കാണികള്‍ക്കും അവസരമുണ്ടാകും. കൊവിഡിന് ശേഷമുള്ള ആദ്യത്തെ വൻകിട കായിക ടൂർണമെന്‍റിന് എല്ലാംകൊണ്ടും ഖത്തര്‍ ഒരുങ്ങിക്കഴിഞ്ഞു. 2022 ഫിഫ ഖത്തർ ലോകകപ്പിനുള്ള തയാറെടുപ്പുകളിൽ 95 ശതമാനവും പൂർത്തിയായതായി ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി പ്രതിനിധി അൽ സുവൈദി അറിയിച്ചു.
കൊവിഡ് പ്രതിസന്ധികൾക്കിടയിലും നിരവധി പ്രധാന ചാമ്പ്യൻഷിപ്പുകൾക്കും ഖത്തർ ഇതിനകം ആതിഥേയരായികഴിഞ്ഞു. ലോകകപ്പിന് മുൻപുള്ള ഓരോ ഇവന്റ്‌സിനും ചാമ്പ്യൻഷിപ്പിനുമായി പൊതുജനാരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടുന്ന പ്രത്യേക സംഘാടക കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയതായും അധികൃതര്‍ അറിയിച്ചു. മത്സരം കഴിഞ്ഞു മടങ്ങുന്നത് വരെ പുറത്തുള്ളവരുമായി സമ്പർക്കം പുലർത്താൻ അനുവദിക്കാത്ത കർശന മെഡിക്കൽ ബബിൾ സംവിധാനമാണ് നടപ്പാക്കുന്നത്.
കൊവിഡ് മുക്തരും വാക്‌സിനേഷൻ പൂർത്തിയാക്കിയവരുമായ കാണികൾക്ക് മാത്രമായിരിക്കും സ്റ്റേഡിയങ്ങളിൽ പ്രവേശനം. കൊവിഡ് വ്യാപനം തടയാനുള്ള പ്രതിരോധ നടപടികൾ ഫലപ്രദമായി നടപ്പാക്കുന്നതിൽ പൊതുജനാരോഗ്യ മന്ത്രാലയം മികച്ച പിന്തുണ നൽകുന്നതായും അൽ സുവൈദി ഖത്തര്‍ ടെലിവിഷന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.