ഇന്ത്യയിൽ കായിക രംഗത്തെ സമുന്നത പുരസ്കാരമായ ഖേൽ രത്‌നയ്‌ക്കൊപ്പം ഇനി മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരില്ല! വർഷങ്ങളായി രാജീവ് ഗാന്ധി ഖേൽ രത്‌ന എന്നറിയപ്പെട്ടിരുന്ന പുരസ്കാരത്തിന്റെ പേര് ഹോക്കി ഇതിഹാസം മേജർ ധ്യാൻചന്ദിന്റെ പേരിലേക്ക് പുനർനാകരണം ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് തനിക്ക് ലഭിച്ച അപേക്ഷകളുടെ പശ്ചാത്തലത്തിലാണ് ഈ പേരുമാറ്റമെന്ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിൽ പ്രധാനമന്ത്രി വിശദീകരിച്ചു.
‘ഖേൽ രത്‌ന പുരസ്കാരം മേജർ ധ്യാൻചന്ദിന്റെ പേരിലേക്ക് മാറ്റണമെന്ന് കുറച്ചുനാളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എനിക്ക് അപേക്ഷകൾ ലഭിക്കുന്നു. അവരുടെ നിർദ്ദേശത്തിനും ഇത്തരമൊരു കാഴ്ചപ്പാടിനും നന്ദി.’
‘ഈ ആവശ്യം ഉന്നയിച്ച ആളുകളുടെ അഭ്യർഥന മാനിച്ച്, ഇനി മുതൽ ഖേൽ രത്‌ന പുരസ്കാരം മേജർ ധ്യാൻചന്ദ് ഖേൽ രത്‌ന പുരസ്കാരം എന്ന് അറിയപ്പെടും. ജയ് ഹിന്ദ്’ – പ്രധാനമന്ത്രി മോദി ട്വിറ്ററിൽ കുറിച്ചു.
‘കായിക ലോകത്ത് ഇന്ത്യയുടെ അഭിമാനം ഉയർത്തിയ കായിക താരങ്ങളിൽ പ്രമുഖനാണ് മേജർ ധ്യാൻചന്ദ്. നമ്മുടെ രാജ്യത്തെ പ്രധാനപ്പെട്ട കായിക പുരസ്കാരം അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്നതാണ് ഉചിതം’ – മറ്റൊരു ട്വീറ്റിൽ മോദി കുറിച്ചു.
ക്രിക്കറ്റ് താരങ്ങളായ സച്ചിൻ തെൻഡുൽക്കർ, വിരാട് കോലി, മഹേന്ദ്രസിങ് ധോണി, ഹോക്കി താരങ്ങളായ ധൻരാജ് പിള്ള, സർദാർ സിങ്, ടെന്നിസ് താരങ്ങളായ ലിയാൻഡർ പെയ്സ്, സാനിയ മിർസ, ചെസ് താരം വിശ്വനാഥൻ ആനന്ദ്, ബാഡ്മിന്റൻ താരങ്ങളായ പുല്ലേല ഗോപീചന്ദ്, സൈന നെഹ്‌വാൾ, പി.വി. സിന്ധു, മലയാളി അത്‌ലീറ്റുകളായ അഞ്ജു ബോബി ജോർജ്, കെ.എം. ബീനാമോൾ തുടങ്ങിയവരാണ് ഈ പുരസ്കാരം നേടിയിട്ടുള്ള പ്രമുഖർ. ഇതുവരെ 36 പേർക്കാണ് പുരസ്കാരം ലഭിച്ചിട്ടുള്ളത്.