ഫസൽ വധക്കേസിൽ പ്രതികളായ സിപിഎം നേതാക്കൾക്കെതിരെ അന്വേഷണം നടത്തിയതിന് ഇടതു സർക്കാർ പെൻഷനും ആനുകൂല്യങ്ങളും നിഷേധിച്ച മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കെ.രാധാകൃഷ്ണന് വാഹനാപകടത്തിൽ പരുക്ക്. സിപിഎം സർക്കാരിന്റെ വേട്ടയാടൽ വാർത്തകൾ പുറത്തു വന്നതിനു പിന്നാലെയാണ് അപകടം.
ഇന്നലെ തൃപ്പൂണിത്തുറയിലെ ഇദ്ദേഹത്തിന്റെ വീടിനു മുന്നിൽ റോഡ് മുറിച്ചു കടക്കുമ്പോൾ ഓട്ടോറിക്ഷയെ ഓവർടേക്ക് ചെയ്തു വന്ന സ്കൂട്ടർ ഇടിച്ചായിരുന്നു അപകടം. നടുവിനും തലയ്ക്കും പരുക്കേറ്റ് രാധാകൃഷ്ണൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.
തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ഥാനക്കയറ്റത്തിലൂടെ ഐപിഎസ് നേടി ആറുമാസം മുൻപു വിരമിച്ച രാധാകൃഷ്ണൻ ബെംഗളുരുവിൽ സെക്യൂരിറ്റി ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ വീട്ടിലെത്തിയത്.
തന്റെ പെൻഷനും ആനുകൂല്യങ്ങളും തടഞ്ഞു വച്ചതിനെതിരെ മുഖ്യമന്ത്രിയെ കണ്ടു പരിഭവം പറഞ്ഞപ്പോൾ അദ്ദേഹമതു പരിഗണിക്കാതെ തള്ളിക്കളഞ്ഞെന്നാണ് രാധാകൃഷ്ണന്റെ വെളിപ്പെടുത്തൽ. താൻ ആത്മഹത്യയുടെ വക്കിലാണ് എന്നു പറഞ്ഞപ്പോൾ അതാണ് നല്ലതെന്നു പറഞ്ഞ് അധിക്ഷേപിച്ചു വിട്ടെന്നും അദ്ദേഹം മനോരമയോടു പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച വാർത്തകൾ പുറത്തു വന്നതോടെ സിപിഎം പ്രവർത്തകരിൽ നിന്ന് തനിക്കു നേരെ ആക്രമണമുണ്ടാകുമോ എന്നു ഭയമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.