17 മാസത്തിനു ശേഷം തമിഴ്നാട്ടിൽ സ്കൂളുകളും കോളജുകളും തുറന്നു. 9 മുതൽ 12 വരെയുള്ള ക്ലാസുകളാണ് ഇന്നു മുതൽ ആരംഭിച്ചത്. ഓരോ ക്ലാസ്റൂമിലും 20 വിദ്യാർഥികളെ മാത്രമാണ് ഇരുത്തിയിരിക്കുന്നത്. വിദ്യാർഥികൾ മാസ്ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കിയാണ് അകത്തേക്കു പ്രവേശിപ്പിക്കുന്നത്. ഇതിനു മുന്നോടിയായി ശരീര താപനില പരിശോധിച്ച് സാനിറ്റൈസറും നൽകും. സ്കൂളുകളിലെ മുഴുവൻ അധ്യാപകർക്കും അനധ്യാപകർക്കും കോവിഡ് പ്രതിരോധ കുത്തിവയ്പ്പു നൽകിയിരുന്നു
ആഴ്ചയിൽ 6 ദിവസം ക്ലാസുകൾ നടത്താനാണു തീരുമാനം. കോളജ് വിദ്യാർഥികൾക്കു ക്യാംപസിൽ തന്നെ വാക്സിനേഷനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. രക്ഷിതാക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നു സർക്കാർ വ്യക്തമാക്കി. അതേസമയം, സ്കൂളുകളിലും കോളജുകളിലും വരാൻ ആരെയും നിർബന്ധിക്കില്ലെന്നും ഓൺലൈൻ ക്ലാസുകൾ തുടരുമെന്നും സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. പുതുച്ചേരിയിലും സ്കൂളുകളും കോളജുകളും തുറന്നു. ഡൽഹി, അസം, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലും 50% വിദ്യാർഥികളുമായി ക്ലാസുകൾ ആരംഭിച്ചു.