ശ്രീലങ്കയിൽ നിക്ഷേപം നടത്താനായി കിറ്റെക്സിനെ ക്ഷണിക്കാൻ ശ്രീലങ്കൻ ഡപ്യൂട്ടി ഹൈക്കമ്മിഷണർ ഡോ. ദൊരൈ സ്വാമി വെങ്കിടേശ്വരൻ കൊച്ചിയിലെത്തി. ശനിയാഴ്ച രാവിലെ ചെന്നൈയിൽനിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ ഡപ്യൂട്ടി ഹൈക്കമ്മിഷണർ കിഴക്കമ്പലത്തെ കിറ്റെക്സ് ആസ്ഥാനത്ത് മാനേജിങ് ഡയറക്ടർ സാബു എം.ജേക്കബുമായി 3 മണിക്കൂറോളം കൂടിക്കാഴ്ച നടത്തി.
കിറ്റെക്സിന്‍റെ പുതിയ നിക്ഷേപ പദ്ധതികള്‍ക്ക് ശ്രീലങ്കയില്‍ മികച്ച സൗകര്യം വാഗ്ദാനം ചെയ്താണ് അദ്ദേഹം മടങ്ങിയത്. കയറ്റുമതി അധിഷ്ഠിത വസ്ത്രനിർമാണ മേഖലയില്‍ ഏഷ്യയിലെതന്നെ മുന്‍നിര രാജ്യങ്ങളിലൊന്നാണ് ശ്രീലങ്ക. കേരളത്തില്‍ പ്രഖ്യാപിച്ച 3500 കോടി രൂപയുടെ പുതിയ നിക്ഷേപ പദ്ധതികളില്‍നിന്നും പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ച ശേഷം കിറ്റെക്സിനെ ക്ഷണിക്കുന്ന രണ്ടാമത്തെ വിദേശ രാജ്യമാണ് ശ്രീലങ്ക.
ഈ മാസം ആദ്യം ബംഗ്ലദേശും കിറ്റെക്സിനെ ക്ഷണിച്ചു സന്ദേശമയച്ചിരുന്നു. പുതിയ നിക്ഷേപങ്ങള്‍ സംബന്ധിച്ച് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുമായി കിറ്റെക്സ് കൂടിയാലോചന നടത്തിക്കൊണ്ടിരിക്കെയാണ് ശ്രീലങ്കയും ക്ഷണിക്കുന്നത്. നേരത്തെ തെലങ്കാന സര്‍ക്കാര്‍ അയച്ച പ്രത്യേക വിമാനത്തില്‍ ഹൈദരാബാദിലെത്തിയ കിറ്റെക്സ് സംഘം 1000 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു.
പുതിയ നിക്ഷേപത്തിന് മികച്ച സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്ത് മധ്യപ്രദേശ് വ്യവസായ വകുപ്പിന്‍റെ ഉന്നതതല സംഘം കഴിഞ്ഞയാഴ്ചയാണു കിറ്റെക്സ് സന്ദര്‍ശിച്ചത്. ആന്ധ്രപ്രദേശ്, കർണാടക, ഉത്തര്‍പ്രദേശ്, തമിഴ്നാട് സംസ്ഥാന സര്‍ക്കാരുകളും പുതിയ നിക്ഷേപത്തിനായി കിറ്റെക്സിനെ ക്ഷണിച്ചിട്ടുണ്ട്. ഈ സംസ്ഥാനങ്ങളുമായുള്ള ചര്‍ച്ചകള്‍ വിവിധ തലത്തില്‍ തുടരുന്നതിനിടെയാണ് ശ്രീലങ്കയില്‍നിന്നും ക്ഷണമെത്തിയത്.