ഉത്തര്‍പ്രദേശിലെ ലഖിംപുരില്‍ സംഘര്‍ഷത്തില്‍ 4 കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടു പേര്‍ മരിച്ച സംഭവത്തില്‍ എത്ര പേരെ അറസ്റ്റ് ചെയ്തുവെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രീംകോടതി. നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കര്‍ഷകര്‍, മാധ്യമ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ട എട്ടു പേരെ കുറിച്ചുള്ള വിവരങ്ങളും നല്‍കണം. നിര്‍ഭാഗ്യകരമായ സംഭവമാണ് നടന്നത്. ആര്‍ക്കൊക്കെ എതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തുവെന്ന് അറിയിക്കണം. എത്രപേരെ അറസ്റ്റ് ചെയ്തുവെന്നും കോടതി ചോദിച്ചു.
കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ ഉള്‍പ്പെട്ട സംഭവം കൈകാര്യം ചെയ്യുന്നതില്‍ ഉത്തര്‍പ്രദേശ് പൊലീസ് വരുത്തുന്ന വീഴ്ചയെക്കുറിച്ച് ശക്തമായ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് വിഷയം പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്. യുപിയില്‍നിന്നുള്ള രണ്ട് അഭിഭാഷകര്‍ ഇതു സംബന്ധിച്ച് ചീഫ് ജസ്റ്റിസിനു കത്തയച്ചിരുന്നു. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സംഭവത്തെക്കുറിച്ചു സിബിഐ അന്വേഷണം നടത്തണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച പരാതി രാഷ്ട്രപതി രാംനാഥ് കോവിന്ദിനും അയച്ചിട്ടുണ്ട്.
കര്‍ഷകരുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാക്കാനാണ് സംഘടനകളുടെ തീരുമാനം. കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷിന്റെ വാഹനമാണ് കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ചുകയറി മരണങ്ങള്‍ക്കിടയാക്കിയതെന്ന് പരാതി ലഭിച്ചിട്ടും യുപി പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്.
ആശിഷ് ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അപകടത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് പൊലീസ് പറയുന്നത്. അജയ് മിശ്ര ഇന്നലെ ഡല്‍ഹിയില്‍ ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു കാരണവശാലും രാജിവയ്ക്കില്ലെന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്. മകന്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും പ്രതിഷേധക്കാര്‍ ആക്രമിച്ചപ്പോള്‍ നിയന്ത്രണം വിട്ട വാഹനം അവര്‍ക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്.
എന്നാല്‍ പ്രതിഷേധക്കാര്‍ ആക്രമിച്ചതിനാല്‍ വാഹനം നിയന്ത്രണം വിട്ട് ഇടിച്ചുകയറിയതാണെന്ന കേന്ദ്രമന്ത്രിയുടെ ആരോപണം തെറ്റാണെന്ന് തെളിയിക്കുന്ന പുതിയ വിഡിയോ പുറത്തുവന്നു. സാവധാനം നടക്കുകയായിരുന്ന പ്രതിഷേധക്കാരെ പാഞ്ഞെത്തിയ വാഹനം ഇടിച്ചുതെറിപ്പിച്ചു കടന്നു പോകുകയായിരുന്നുവെന്നു വ്യക്തമാകുന്ന വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
സംഭവത്തില്‍ പൊലീസ് നിഷ്‌ക്രിയമായ ഇടപെടലാണ് നടത്തുന്നതെന്ന് അപകടത്തില്‍ മരിച്ച പത്തൊമ്പതുകാരനായ ലവ്പ്രീത് സിങ്ങിന്റെ മാതാപിതാക്കള്‍ ആരോപിച്ചു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ബുധനാഴ്ച ലവ്പ്രീത് സിങ്ങിന്റെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. ആശിഷിനെതിരെ കൊലക്കുറ്റത്തിനു കേസെടുത്തെങ്കിലും യുപി പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ലവ്പ്രീതിന്റെ ബന്ധുക്കള്‍ ആരോപിച്ചു. സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചതുകൊണ്ട് എന്തു ഗുണമാണുള്ളതെന്ന് ലവ്പ്രീതിന്റെ പിതാവ് സത്‌നാം സിങ് ചോദിച്ചു. ആശിഷിനെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ പൊലീസ് തയാറായിട്ടില്ല. ഇക്കാര്യമാണ് പ്രിയങ്കയോടും രാഹുലിനോടും വ്യക്തമാക്കിയതെന്നും സത്‌നാം പറഞ്ഞു.
അതേസമയം അന്വേഷണത്തില്‍ യാതൊരു സമ്മര്‍ദവുമില്ലെന്നും സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റവാളികളെ ഉടന്‍ തന്നെ കണ്ടെത്തുമെന്നും എഡിജിപി പ്രശാന്ത് കുമാര്‍ പറഞ്ഞു. ലോകം മുഴുവന്‍ തങ്ങളെ ഉറ്റുനോക്കുകയാണെന്ന് അറിയാം. കുറ്റവാളികളെ കൃത്യമായി നിയമത്തിനു മുന്നില്‍ എത്തിക്കുമെന്നും എഡിജിപി വ്യക്തമാക്കി.