അഫ്ഗാനിസ്ഥാനിൽനിന്ന് എംബസി ഉദ്യോഗസ്ഥരെ ഇന്ത്യ ഒഴിപ്പിക്കുന്നതിൽ താലിബാനു താൽപര്യമില്ലെന്നു റിപ്പോർട്ട്. ഉദ്യോഗസ്ഥരെ ഉപദ്രവിക്കില്ലെന്നും എംബസി ആക്രമിക്കില്ലെന്നും ഉള്ള സന്ദേശമാണ് അവർ കൈമാറിയത്. ഇന്ത്യ ആദ്യ ഘട്ടത്തിൽ ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുന്നതിന് മുന്നോടിയായാണ് സന്ദേശം ലഭിച്ചത്.
താലിബാന്റെ ചീഫ് ഓഫിസിൽ നിന്നാണ് ഈ സന്ദേശങ്ങൾ ഇന്ത്യയ്ക്ക് ലഭിച്ചതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്തായാലും, ഉദ്യോഗസ്ഥരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ തന്നെയാണ് ഇന്ത്യയുടെ തീരുമാനം. 40 ഓളം പേരെ രക്ഷിച്ചെങ്കിലും ഇനിയും 120 ഓളം എംബസി ജീവനക്കാർ അഫ്ഗാനിലുണ്ട്.
കൂടാതെ 200 ഓളം സിഖുകാരും ഹിന്ദുക്കളും കുടുങ്ങിക്കിടക്കുകയാണ്. ഇന്ത്യൻ എംബസിയിൽ താലിബാന്റെ നിരീക്ഷണമുണ്ടെന്നുള്ളത് ഉറപ്പാണ്. അതുകൊണ്ടുതന്നെ തിടുക്കപ്പെട്ടുള്ള ഒഴിപ്പിക്കലിന് രാജ്യം മുതിരില്ല. അഫ്ഗാനിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്രമന്ത്രി ഡോ. എസ്.ജയ്ശങ്കർ വ്യക്തമാക്കി.