കോവിഡ് സാഹചര്യം രൂക്ഷമായതോടെ യുഎസിലെ ടെക്സസിൽ വീണ്ടും അടിയന്തര മുന്നറിയിപ്പ് സംവിധാനം സജ്ജമാക്കി. സാഹചര്യം വഷളാകുന്നതിനാൽ പൊതുജങ്ങൾക്ക് മുന്നറിയിപ്പ് നൽകാനാണിത്. ഡെൽറ്റ വകഭേദമാണ് ഇപ്പോഴത്തെ കോവിഡ് വർധനയ്ക്കു കാരണമായി പറയുന്നത്. ടെക്സസിന്റെ തലസ്ഥാന നഗരിയായ ഓസ്റ്റനിൽ ഐസിയു ബെഡ്ഡുകളുടെ എണ്ണം ഒറ്റയക്കത്തിലെത്തി. 2.4 ദശലക്ഷം ജനസംഖ്യയുള്ള ഓസ്റ്റിനിൽ ആറ് ഐസിയു ബെഡുകൾ മാത്രമാണ് ബാക്കിയുള്ളതെന്നാണ് സ്റ്റേറ്റ് ഹെൽത്ത് ഡേറ്റ വ്യക്തമാക്കുന്നത്. 313 വെന്റിലേറ്ററുകൾ മാത്രമാണ് നിലവിൽ ലഭ്യമായിട്ടുള്ളത്.
29 ദശലക്ഷം ജനസംഖ്യയുള്ള ടെക്സസിൽ 439 ഐസിയു ബെഡുകളും 6,991 വെന്റിലേറ്ററുകളുമാണ് ബാക്കിയുള്ളത്. പകർച്ചവ്യാധി അതിഭീകരമായി വ്യാപിക്കുകയാണെന്ന് കാട്ടി ടെക്സസ് ഭരണകൂടം ശനിയാഴ്ച പ്രദേശവാസികൾക്ക് അടിയന്തര മുന്നറിയിപ്പ് നൽകി അപായമണികൾ മുഴക്കി.
‘സാഹചര്യം അതിഭീകരമാണ്’ എന്നാണ് പൊതുജനാരോഗ്യ മെഡിക്കൽ ഡയറക്ടർ ഡെസ്മർ വാക്സ് ശനിയാഴ്ച പറഞ്ഞത്. ഇത് ഫോൺ, ഇമെയിൽ സന്ദേശങ്ങളിലൂടെ ജനങ്ങളെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. കേസുകൾ വർധിക്കുന്നത് ആശുപത്രികളെ കടുത്ത സമ്മർദ്ദത്തിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ 6 മാസത്തിനിടയിലെ റെക്കോർഡ് വർധനയാണ് കഴിഞ്ഞ ദിവസം യുഎസിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസത്തേക്കാൾ 600% ആണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ വർധന. ഐസിയുവിൽ പ്രവേശിക്കുന്നവരുടെ എണ്ണം 570% ആയും ഉയർന്നെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഓസ്റ്റിൻ പ്രദേശത്തെ കേസുകൾ പത്തു മടങ്ങാണ് വർധിച്ചതെന്നും പറയുന്നു.
24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം മിക്ക ദിവസവും ഒരു ലക്ഷത്തിനു മേലെയാണ്. ഫെബ്രുവരിക്കു ശേഷമുള്ള ഏറ്റവും ഉയർന്ന വർധനയാണ് ഇപ്പോൾ. കഴിഞ്ഞ വെള്ളിയാഴ്ച പ്രതിവാര കേസുകളുടെ എണ്ണം 7,50,000 കവിഞ്ഞിരുന്നു. വാക്സീൻ പൂർണമായി എടുത്തത് 49.5% പേർ. 57% പേർക്ക് ഒരു ഡോസ് വാക്സീനെങ്കിലും ലഭിച്ചു.