നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ ഒന്നാം പ്രതി കൊച്ചി മുൻ മേയർ ടോണി ചമ്മണി ഉൾപ്പടെയുള്ളവർ മരട് പൊലീസിനു മുമ്പാകെ കീഴടങ്ങി. ടോണിക്കു പുറമേ കേസിൽ പ്രതി ചേർത്തിട്ടുള്ള യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ്, മണ്ഡലം പ്രസിഡന്റുമാരായ ജർജസ്, അരുൺ വർഗീസ് എന്നിവരാണ് കോടതിയിൽ ഹാജരായത്. ഡിസിസി ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉൾപ്പടെയുള്ള നേതാക്കൾക്കൊപ്പം പ്രകടനമായെത്തിയാണ് ഇവർ കീഴടങ്ങിയത്.
ഇന്ധന വിലവർധനയ്ക്കെതിരെ എറണാകുളം ജില്ലാ കോൺഗ്രസ് സംഘടിപ്പിച്ച റോഡ് ഉപരോധ സമരത്തിനെതിരെ ജോജു ജോർജ് രംഗത്ത് എത്തിയതാണ് പ്രശ്നങ്ങൾക്കു തുടക്കം. ജോജുവിന്റെ പ്രതിഷേധം രൂക്ഷമായതോടെ കോൺഗ്രസ് പ്രവർത്തകർ രംഗത്തു വരികയും അദ്ദേഹത്തിന്റെ വാഹനം അടിച്ചു തകർക്കുകയും ചെയ്തു. തുടർന്ന് ജോജുവിന്റെ പരാതിയിൽ ടോണി ചമ്മണി ഉൾപ്പടെയുള്ള നേതാക്കളെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു.
കേസിൽ വൈറ്റിലെ ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ഐഎൻടിയുസി നേതാവ് ജോസഫ് ജോർജിനെ, ഉറങ്ങിക്കിടക്കുമ്പോൾ പൊലീസ് വീട്ടിലെത്തി അറസ്റ്റു ചെയ്തു. പിന്നാലെ തൃക്കാക്കര കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡന്റ് ഷെരീഫ് ബുഹാരിയെയും അറസ്റ്റു ചെയ്തു. ഷെരീഫിനെ കോടതി പിന്നീട് റിമാൻഡ് ചെയ്തു. ജോസഫ് ജോർജ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് പ്രതികളെ ഹാജരാക്കുന്നതാണ് നല്ലതെന്ന നിലപാടിലേക്കു കോൺഗ്രസ് നേതൃത്വം എത്തിയത്. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നാണ് കോൺഗ്രസ് നിലപാട്.
നേതാക്കൾക്കെതിരെ എടുത്തിട്ടുള്ളത് വ്യാജ പരാതിയാണെന്ന നിലപാടിലാണ് ജില്ലാ കോൺഗ്രസ് നേതൃത്വം. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ജില്ലയിലെ എംഎൽഎമാർ, എംപിമാർ തുടങ്ങിയവരുമായി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നേതാക്കളെ പൊലീസിനു മുമ്പാകെ ഹാജരാക്കാൻ തീരുമാനിച്ചതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രതികരിച്ചു. സർക്കാരിന്റെ നടപടിയെ രാജ്യത്തിന്റെ നിയമ വ്യവസ്ഥകൾ അനുസരിച്ച് ചോദ്യം ചെയ്യണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് വരിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ സമരങ്ങളെ സിപിഎം ഭയക്കുന്നു. അതാണ് ഇത്തരത്തിൽ കള്ളക്കേസിൽ കുടുക്കാൻ നോക്കുന്നത്. പ്രവർത്തകരുടെ ആത്മവിര്യം തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അത് അനുവദിച്ചു കൊടുക്കില്ല. ഇതുകൊണ്ടൊന്നും കോൺഗ്രസിനെ തകർക്കാമെന്നു സിപിഎം ചിന്തിക്കണ്ട. പ്രവർത്തർക്കും നേതാക്കൾക്കും എതിരെ കള്ളക്കേസെടുത്ത ഉദ്യോഗസ്ഥരോടു നിയമപരമായി പകരം ചോദിക്കും.
ഇനിയും സമരം തുടരുന്നതിനാണ് തീരുമാനം. വനിതാ കോൺഗ്രസ് പ്രവർത്തകർക്കെതിരെ അസഭ്യ വർഷം നടത്തിയ ജോജുവിനെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കണം. ജോജു നടത്തിയ അസഭ്യവർഷവും തെമ്മാടിത്തരവും കേരളം കണ്ടതാണ്. സിപിഎമ്മിന്റെ നേതാക്കളായി പൊലീസ് ഉദ്യോഗസ്ഥർ മാറരുതെന്നും അറസ്റ്റു വരിക്കാനെത്തിയ നേതാക്കളെ അഭിവാദ്യം ചെയ്ത് മുഹമ്മദ് ഷിയാസ് പറഞ്ഞു.