സ്ത്രീകളെ കമന്‍റടിച്ചതിനും ആക്രമിച്ചതിനും മൂന്ന് പേരെ മരത്തിൽ കെട്ടിയിട്ട് മർദിച്ച് നാട്ടുകാര്‍. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലാണ് സംഭവം. ധർമപുരി-തിരുപ്പത്തൂർ ഹൈവേയിലൂടെ ചരക്ക് വാഹനത്തിൽ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീകളെ ഏഴ് പേരടങ്ങുന്ന സംഘം കാറില്‍ പിന്തുടർന്ന് കമന്‍റടിക്കുകയായിരുന്നു.
കാര്‍ പിന്തുടരുന്നത് കണ്ട് ചരക്ക് വാഹനത്തിന്‍റെ ഡ്രൈവറായ മണികണ്ഠൻ വണ്ടി തിരിക്കാന്‍ നോക്കി. എന്നാൽ സംഘം വണ്ടി തടയാൻ ശ്രമിച്ചു. ഇതോടെ ഡ്രൈവറുമായി വാക്കേറ്റമായി. തുടർന്ന് സംഘം ഇവരെ ആക്രമിച്ചു. ബഹളം കേട്ട് പ്രദേശവാസികള്‍ എത്തിയതോടെ യുവാക്കള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഏഴ് പേരിൽ മൂന്ന് പേരെ പിടികൂടി. ബാക്കി നാലു പേര്‍ രക്ഷപ്പെട്ടു. തുടർന്ന് മൂവരെയും മരത്തിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു.
ഡ്രൈവറെയും സ്ത്രീകളെയും സംഘം ആക്രമിച്ചതായി സ്ത്രീകള്‍ പൊലീസിന് പരാതി നല്‍കി. പ്രതികൾ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു. തിരുപ്പത്തൂർ സ്വദേശികളായ ഗൗതം, കാർത്തിക്, വള്ളരസു എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. മറ്റുള്ളവർക്കായി അന്വേഷണം ആരംഭിച്ചു.