സുപ്രീംകോടതിക്കു മുന്നില്‍ യുവതിക്കൊപ്പം തീ കൊളുത്തിയ യുവാവ് മരിച്ചു. ബിഎസ്പി എംപി പീഡിപ്പിച്ചെന്നാരോപിച്ച് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പൊള്ളലേറ്റ പെൺകുട്ടിയേയും സുഹൃത്തിനെയും സുപ്രീം കോടതിയിലെ സുരക്ഷാജീവനക്കാരാണ് ആശുപത്രിയിലെത്തിച്ചത്. യുപിയിൽ നിന്നുള്ള ബിഎസ്പി എംപി അതുൽ റായ് പ്രതിയായ കേസിലെ പരാതിക്കാരിയും സുഹൃത്തുമാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.
മതിയായ രേഖകളില്ലാത്തതിനാൽ സുരക്ഷാജീവനക്കാർ ഇരുവരെയും ഡി ഗേറ്റിനു മുന്നിൽ തടഞ്ഞിരുന്നു. പിന്നാലെ കോടതി സമുച്ചയത്തിനു പുറത്തെ ഭഗ്‍വാൻദാസ് റോഡിലായിരുന്നു ആത്മഹത്യാ ശ്രമം. തീകൊളുത്തും മുൻപ് ഇവർ വിഡിയോ ചിത്രീകരിച്ചു. ഇതിൽ എംപിയെ രക്ഷിക്കാൻ ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ, യുപി പൊലീസിലെ മുൻ ഐജി, ഒരു ജഡ്ജി എന്നിവർ ശ്രമിക്കുന്നതായി ആരോപിച്ചിരുന്നു.
അതുൽ റായിയുടെ സഹോദരൻ നൽകിയ പരാതിയിൽ പെൺകുട്ടിക്കും സുഹൃത്തിനുമെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. 2019 മുതൽ അതുൽ റായ് ജയിലിലാണ്. 2019 ൽ റായിയുടെ വാരാണസിയിലെ അപ്പാർട്മെന്റിൽ വച്ചു പീഡിപ്പിച്ചെന്നും വിഡിയോ ചിത്രീകരിച്ചു ഭീഷണിപ്പെടുത്തിയെന്നുമാണു പെൺകുട്ടിയുടെ പരാതി.