ക്രിസ്തുവിനെ പോലെ മൂന്ന് ദിവസങ്ങൾക്ക് ശേഷം താനും ഉയർത്തെഴുന്നേൽക്കും എന്ന് വിശ്വസികളെ ബോധിപ്പിക്കാൻ മുതിർന്ന പാസ്റ്റർക്ക് ദാരുണാന്ത്യം. ആഫ്രിക്കയിലെ സാംബിയൻ ക്രിസ്ത്യൻ ചർച്ചിലെ പാസ്റ്ററായ 22 വയസുള്ള ജെയിംസ് സക്കാറയാണ് മരിച്ചത്. വിശ്വാസികളെ സാക്ഷിയാക്കിയാണ് ഇയാൾ കൈകാലുകൾ ബന്ധിച്ച് കുഴിയിൽ ഇറങ്ങി കിടന്നത്. തന്നെ മണ്ണിട്ട് മൂടണമെന്നും മൂന്നു ദിവസത്തിന് ശേഷം താൻ ജീവനോടെ ഇവിടെ തന്നെ ഉണ്ടാകുമെന്നും ഇയാൾ വിശ്വാസികളോട് അവകാശപ്പെട്ടു.
ഇയാളുടെ അവകാശവാദം അനുയായികൾ വിശ്വസിക്കുകയും ഇയാളെ മണ്ണിട്ട് മൂടുകയും ചെയ്തു. എന്നാൽ മൂന്ന് ദിവസത്തിന് ശേഷം കുഴി മാന്തിയപ്പോൾ മരിച്ചുകിടക്കുന്ന പാസ്റ്ററെയാണ് കണ്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഈ അന്ധവിശ്വാസ സാഹസത്തിന് പാസ്റ്ററെ പിന്തുണച്ച മൂന്നുപേർക്കെതിരെ അധികൃതർ കേസെടുത്തു. മരിച്ച നിലയിൽ കണ്ടെത്തിയപ്പോഴാണ് ഇവർ സംഭവം പോലീസിനെ അറിയിക്കുന്നത്. സഹായികളിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേർ ഒളിവിലാണ്.